ലണ്ടന്‍: ഹമാസ് ഭീകരാക്രമണത്തിന് പിന്നാലെ ബ്രിട്ടനിലെ ജൂതര്‍ക്ക് എതിരായ വിദ്വേഷ അക്രമങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വര്‍ദ്ധനവായ 147 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ജൂതവിരുദ്ധ സംഭവങ്ങളില്‍ രേഖപ്പെടുത്തിയത്. ഒക്ടോബര്‍ 7ന് ഹമാസ് ഭീകരാക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഇത്തരം അക്രമങ്ങളുടെ തുടക്കം. 4103 ജൂതവിരുദ്ധ സംഭവങ്ങളാണ് രേഖപ്പെടുത്തിയതെന്ന് കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ് വ്യക്തമാക്കി. 2022-ല്‍ ഇത് 1662 കേസുകളായിരുന്നു. ഇതില്‍ ജൂതര്‍ക്ക് എതിരായ 266 ഗുരുതര അക്രമങ്ങളും ഉള്‍പ്പെടുന്നു. 40 വര്‍ഷമായി സിഎസ്ടി ഈ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. യുകെ എല്ലാ പോലീസ് സേനകളും ഒരു ജൂതവിരുദ്ധ അക്രമമെങ്കിലും രേഖപ്പെടുത്തുന്നതും ആദ്യമായാണ്. ലണ്ടനില്‍ മാത്രം 2400-ലേറെ അക്രമസംഭവങ്ങളാണ് നടന്നത്. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലുകാര്‍ക്ക് വേണ്ടിനടന്ന വിജിലുകള്‍ക്ക് നേരെയും അതിക്രമങ്ങള്‍ നടന്നു.
ഈ കണക്കുകള്‍ പൂര്‍ണ്ണമായും അപലപിക്കേണ്ട നിലയിലാണെന്ന് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പറഞ്ഞു. പത്ത് സംഭവങ്ങളില്‍ വ്യാജ ആയുധങ്ങളും, മൂന്നെണ്ണത്തില്‍ കത്തികളും പ്രയോഗിക്കപ്പെട്ടു. 13 കേസുകളില്‍ ഇരകള്‍ക്ക് നേരെ ഇരുമ്പ് കമ്പി ഉപയോഗിച്ചാണ് അക്രമം നടന്നത്. ഇതിന് പുറമെ മര്‍ദ്ദനവും, ചവിട്ടും, തുപ്പലും ഉള്‍പ്പെടെയും അരങ്ങേറി. കല്ലേറ്, മുട്ട, ബോട്ടിലുകള്‍ എന്നിവ ഇരകള്‍ക്ക് നേരെ എറിയുന്നതും പതിവ് സംഭവമാണ്. കുട്ടികള്‍ മറ്റ് കുട്ടികള്‍ക്ക് എതിരെ അക്രമം നടത്തിയ 40 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികളും ജൂതവിരുദ്ധത പ്രചരിപ്പിക്കുന്ന നിലയിലേക്ക് മാറുന്നത് അവസ്ഥ ഭീതിജനകമാക്കി മാറ്റുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഹമാസിന്റെ തീവ്രവാദി അക്രമണം ആഘോഷിക്കാന്‍ ഇറങ്ങിയതോടെയാണ് ജൂതവിരുദ്ധ നടപടികള്‍ വ്യാപിച്ചതെന്ന് സിഎസ്ടി ചൂണ്ടിക്കാണിക്കുന്നു.