ലണ്ടൻ :ഹാരി രാജകുമാരന്റെ കഴിഞ്ഞ ആഴ്ചത്തെ യുകെ സന്ദർശനം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ചാള്‍സ് രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ക്ഷേമാന്വേഷണവുമായി ഹാരി പറന്നെത്തിയത്. പിതാവിനോടുള്ള സ്‌നേഹം പ്രകടമാക്കാന്‍ രാജകുമാരന്‍ നടത്തിയ നീക്കങ്ങളെ വിമര്‍ശിക്കാന്‍ കഴിയാതെ ബ്രിട്ടീഷ് മാധ്യമങ്ങളും കുഴപ്പത്തിലായി.
എന്നാല്‍ ഇപ്പോഴിതാ അതിനൊരു മാറ്റം വന്നിരിക്കുന്നു. രോഗബാധിതനായ പിതാവിനെ കാണാന്‍ എത്തിയത് സ്‌നേഹം കൊണ്ടല്ല, മറിച്ച് ടിവിയില്‍ സംസാരിക്കുമ്പോള്‍ എന്തെങ്കിലും വിഷയം ലഭിക്കാന്‍ വേണ്ടിയാണെന്ന് അന്തപ്പുരത്തില്‍ നിന്നുള്ള വാദങ്ങള്‍ അടിസ്ഥാനമാക്കിയാണ് വാര്‍ത്തകള്‍ വരുന്നത്. ഹാരി 'നാണമില്ലാതെ' വീട്ടിലേക്ക് വന്നത് അഭിമുഖങ്ങള്‍ക്കുള്ള വിഷയം കണ്ടെത്താനാണെന്നാണ് ആരോപണം.
17 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് 39-കാരമായ സസെക്‌സ് ഡ്യൂക്ക് യുകെയിലേക്ക് എത്തിയത്. 30 മിനിറ്റോളമാണ് ക്ലാരെന്‍സ് ഹൗസില്‍ ഹാരി പിതാവിനും, രാജ്ഞിക്കും ഒപ്പം ചെലവഴിച്ചത്. ഇതേക്കുറിച്ച് കാനഡയില്‍ നടക്കുന്ന മിലിറ്ററി ഗെയിംസിനിടെ ടിവി അഭിമുഖത്തില്‍ സംസാരിച്ചതോടെയാണ് ഹാരി വിരുദ്ധര്‍ ഇത് ഏറ്റുപിടിച്ചിരിക്കുന്നത്. പിതാവിനെ കണ്ടതും, അദ്ദേഹത്തിന്റെ ക്യാന്‍സര്‍ സ്ഥിരീകരണവും സംബന്ധിച്ച് ഹാരി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇത്തരം അഭിമുഖങ്ങള്‍ക്കുള്ള കണ്ടന്റ് ലഭിക്കുന്നതിന് വേണ്ടിയാണ് ഹാരി രാജാവിന് അരികില്‍ എത്തിയതെന്നാണ് ഇപ്പോള്‍ രാജകൊട്ടാരത്തിലെ 'ചിലര്‍' ആശങ്കപ്പെടുന്നത്. കൊട്ടാരത്തിലുള്ളവര്‍ മണ്ടന്‍മാര്‍ അല്ലാത്തത് കൊണ്ടാണ് കൂടിക്കാഴ്ചയ്ക്ക് സമയപരിധി ഏര്‍പ്പെടുത്തിയതെന്നാണ് ഇവരുടെ വാദം.