ലണ്ടൻ: ബ്രിട്ടീഷ് പെണ്‍കുട്ടിയെ കെനിയയില്‍ എത്തിച്ച് ചേലാകര്‍മ്മത്തിന് വിധേയമാക്കിയ സ്ത്രീക്ക് ജയില്‍ശിക്ഷ. യുകെയില്‍ ആദ്യമായാണ് ഇത്തരമൊരു ക്രൂരതയ്ക്ക് കേസ് വരുന്നത്. 39-കാരി ആമിനാ നൂറാണ് മൂന്ന് വയസ്സുള്ള കുട്ടിയെ കെനിയയിലെ ക്ലിനിക്കില്‍ എത്തിച്ച്, ലിംഗച്ഛേദം നടത്തുമ്പോള്‍ പുറത്ത് കാത്തിരുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിക്ക് 16 വയസ്സാകുമ്പോഴാണ് ഈ ഭീകര സംഭവം പുറത്തുവരുന്നത്. കുട്ടി തന്റെ അധ്യാപികയോട് ശരീരത്തിന് നേരിട്ട അതിക്രമത്തെ കുറിച്ച് വെളിവാക്കിയതോടെയാണ് ഇത്. പോലീസ് വിഷയത്തില്‍ ചോദ്യം ചെയ്തപ്പോള്‍ നൂര്‍ ഒന്നും അറിഞ്ഞില്ലെന്ന് അഭിനയിക്കാന്‍ തുടങ്ങി. ഇരയ്ക്ക് ചേലാകര്‍മ്മം നടത്തിയെന്ന് അറിഞ്ഞില്ലെന്നും, ഇതില്‍ ഞെട്ടല്‍ ഉണ്ടെന്ന നിലയിലുമായിരുന്നു നിലപാട്.
എന്നാല്‍ വിദേശത്ത് കൊണ്ടുപോയി യുകെ ഇതര വ്യക്തിയെ കൊണ്ട് പ്രൊസീജ്യറുകള്‍ നടത്തിയതിന് കുറ്റക്കാരിയായി കണ്ടെത്തിയതോടെ നൂറിന് ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. എഫ്ജിഎം ആക്ട് 2023 പ്രകാരമുള്ള ആദ്യത്തെ ശിക്ഷയാണ് ഇത്. ഈ കേസുകളില്‍ പരമാവധി 14 വര്‍ഷം വരെ അകത്ത് കിടക്കാനുള്ള സാധ്യതകളുണ്ട്.
കുറ്റകൃത്യം ഭയാനകമാണെന്ന് ജസ്റ്റിസ് ബ്രയാന്‍ പറഞ്ഞു. ഇരയുടെ ധൈര്യം ഇത്തരം അക്രമങ്ങള്‍ക്ക് വിധേയമായ മറ്റുള്ളവരെയും മുന്നോട്ട് വരാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജസ്റ്റിസ് വ്യക്തമാക്കി. 2006-ല്‍ കെനിയയിലേക്ക് പെണ്‍കുട്ടിയെ എത്തിച്ചാണ് ചേലാകര്‍മ്മത്തിന് വിധേയമാക്കിയത്.