ലണ്ടന്‍: 2020 മുതല്‍ ഇംഗ്ലണ്ടില്‍ കൂടുതല്‍ ജനങ്ങള്‍ക്ക് മലിനജലം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജലജന്യ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ഈ കാലയളവില്‍ 60 % വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ജലത്തിലൂടെ പകരുന്ന രോഗങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 2010 - 11 ല്‍ 2085 ആയിരുന്നത് 2022-23 ല്‍ 3286 ആയി ഉയര്‍ന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മലിന ജലത്തിലുടെയുള്ള രോഗങ്ങള്‍ പകരുന്നതിന് പ്രധാന കാരണമായി എല്ലാവരും വിരല്‍ ചൂണ്ടുന്നത് ജലവിതരണ കമ്പനികളുടെ കാര്യക്ഷമത കുറവിനെയാണ്. പരിസ്ഥിതി ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം നദികളിലേയ്ക്കും കടലുകളിലേയ്ക്കും ഒഴുക്കപ്പെട്ട മലിന ജലത്തിന്റെ അളവില്‍ 12 മാസം മുമ്പുള്ളതിനെ അപേക്ഷിച്ച് 129 % വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. നദികളിലെ മലിന ജലം വര്‍ദ്ധിക്കുന്നത് മൂലം ആളുകള്‍ക്ക് ശാരീരിക അസുഖം ബാധയ്ക്കുള്ള സാധ്യത കൂടുന്നതായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നു.
കഴിഞ്ഞവര്‍ഷം 122 പേര്‍ക്കാണ് എലിപ്പനി ഉണ്ടെന്ന് കണ്ടെത്തിയത്. 2010 മായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഇരട്ടിയായിട്ടുണ്ട്. കരളും വൃക്കയും തകരാറിലാകുന്ന എലി പനി പ്രധാനമായും മലിന ജലത്തിലൂടെയാണ് പകരുന്നത്. അതുപോലെതന്നെ മലിന ജലത്തിലൂടെ പകരുന്ന ടൈഫോയിഡ് കേസുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മലിനജലം മൂലം കൂടുതല്‍ ആളുകള്‍ക്ക് രോഗം വരുന്നതിനോട് ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ എന്‍വിയോണ്‍മെന്റ് സെക്രട്ടറി സ്റ്റീവ് റീഡ് കര്‍ശനമായ വിമര്‍ശനമാണ് ഗവണ്‍മെന്റിനെതിരെ നടത്തിയത് . ഗുണനിലവാരം ഉറപ്പാക്കാത്ത വെള്ള കമ്പനികള്‍ക്ക് നേരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രധാനമായും വിമര്‍ശകര്‍ ഉന്നയിക്കുന്ന ആക്ഷേപം