ലണ്ടന്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന യുഎസ് ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സറിന് സമ്മര്‍ദ്ദം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാന്‍ ബക്കിങ്ങാം കൊട്ടാരം വിസമ്മതിച്ചെങ്കിലും, സാക്ഷിമൊഴി നല്‍കുന്നത് ആന്‍ഡ്രൂവിന് തടസ്സമില്ലെന്നും അദ്ദേഹം മനസ്സാക്ഷി അനുസരിച്ച് പ്രവര്‍ത്തിച്ചെന്ന നിലപാട് സ്വീകരിച്ചതായിട്ടാണ് രാജകീയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
നിയമാനുസൃതമായ അന്വേഷണവുമായി സഹകരിക്കണമെന്ന നിലപാടാണ് കൊട്ടാരത്തിനുള്ളതെന്നാണ് സൂചനകള്‍. ഇത് ആന്‍ഡ്രൂവിനെ മൗനം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്നു കരുതപ്പെടുന്നു. യുഎസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന പൊതുവായ ആഹ്വാനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സഹോദരനും എപ്സ്റ്റീനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്ന പുതിയ ഫയലുകളെക്കുറിച്ച് ചാള്‍സ് രാജാവും നിശബ്ദനാണ്. അജ്ഞാതയായ സ്ത്രീയുടെ മുകളിലേക്ക് കുനിഞ്ഞിരിക്കുന്ന ആന്‍ഡ്രൂവിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് കൊട്ടാരത്തിന് വലിയ നാണക്കേടായി. കഴിഞ്ഞ ഒക്ടോബറില്‍ ആന്‍ഡ്രൂവിന്റെ പദവികളില്‍ നിന്ന് നീക്കം ചെയ്തതായി കൊട്ടാരം പ്രഖ്യാപിച്ചിരുന്നു.
എപ്സ്റ്റീനുമായുള്ള ഇടപാടുകളെക്കുറിച്ച് യുഎസ് കോണ്‍ഗ്രസിന് മുന്നില്‍ ആന്‍ഡ്രൂ സാക്ഷ്യപ്പെടുത്തണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയില്‍ ജനിച്ച ഒരു മോഡലുമായി 2010 ഓഗസ്റ്റില്‍ ആന്‍ഡ്രൂയും എപ്സ്റ്റീനും സന്ദേശങ്ങള്‍ കൈമാറിയതായി പുതിയ വെളിപ്പെടുത്തലുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ആ സ്ത്രീയുമായി ആന്‍ഡ്രൂ നേരിട്ട് കണ്ടുമുട്ടിയോ എന്ന് വ്യക്തമല്ല