ലണ്ടന്‍: ബ്രിട്ടനിലെ സര്‍വകലാശാലകളില്‍ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ദ ഗാര്ഡിയന് പത്രം. ഇന്ത്യയടക്കമുള്ള ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ദുരവസ്ഥയെ മനുഷ്യക്കടത്തിനോട് താരതമ്യപ്പെടുത്തിയാണ് റിപ്പോര്‍ട്ട് മുന്നോട്ടുവച്ചിരിക്കുന്നത്. ഏജന്‍സി ശൃംഖലകളിലൂടെ ബ്രിട്ടനില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള ജോലിയും പൗരത്വവും വാഗ്ദാനം ചെയ്യപ്പെടുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ നിലവാരമില്ലാത്ത സര്‍വകലാശാലകളിലാണ് പലരും എത്തിപ്പെടുന്നത്. ഭീമമായ ഫീസ് അടയ്ക്കാന്‍ പല കുടുംബങ്ങളും വീടും കൃഷിയിടവും പണയപ്പെടുത്തി വായ്പ എടുക്കുന്ന അവസ്ഥയിലാണ്. പഠനം കഴിഞ്ഞാലും ജോലി ലഭിക്കാതെ കടക്കെണിയിലാകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്നു.
പ്രാദേശിക വിദ്യാര്‍ത്ഥികളേക്കാള്‍ മൂന്നിരട്ടി ഫീസാണ് വിദേശികളില്‍ നിന്ന് ഈടാക്കുന്നത്. സര്‍വകലാശാലകളുടെ ആകെ വരുമാനത്തിന്റെ നാലിലൊന്ന് വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് വരുന്നത്. താമസ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാതെ പലരും റാക്കറ്റുകളുടെ ഇരകളാകുന്നുവെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
ബ്രിട്ടീഷ് സര്‍ക്കാര്‍ കുടിയേറ്റ നിയമങ്ങള്‍ കടുപ്പിക്കുന്നതിനിടെ സര്‍വകലാശാലകള്‍ വിദേശ വിദ്യാര്‍ത്ഥികളെ കൂടുതലായി എത്തിക്കുന്നത് വൈരുദ്ധ്യമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കാരടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ പറ്റിക്കപ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ മാത്രമല്ല, കാനഡ, യുഎസ്എ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഏകദേശം 10 ലക്ഷത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വിദേശത്തേക്ക് പഠനത്തിനായി പോകുന്നത്. ഇവരില്‍ ഭൂരിഭാഗവും ഇടത്തരം താഴ്ന്ന സാമ്പത്തിക പശ്ചാത്തലത്തിലുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. വിദേശത്തേക്ക് പഠനത്തിനായി പോകുന്ന മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ റിപ്പോര്‍ട്ട് വലിയൊരു ജാഗ്രതാ മുന്നറിയിപ്പാണ് നല്‍കുന്നത്.