Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
സാമ്പത്തിക സ്ഥിതി മോശമായ ബാങ്കുകളെ നിര്‍ബന്ധിതമായി ലയിപ്പിക്കാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം
Reporter
ധനസ്ഥിതി മോശമായ അര്‍ബന്‍ സഹകരണബാങ്കുകളെ നിര്‍ബന്ധിതമായി ലയിപ്പിക്കുന്നത് പരിഗണിക്കാമെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച വിദഗ്ധസമിതി. അര്‍ബന്‍ സഹകരണ ബാങ്കുകളുടെ പ്രശ്‌നങ്ങളും സാധ്യതകളും വിലയിരുത്തി മേഖലയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍.എസ്. വിശ്വനാഥന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച സമിതിയുടേതാണ് റിപ്പോര്‍ട്ട്.

ഇതനുസരിച്ച് സഹകരണബാങ്കുകള്‍ ആര്‍.ബി.ഐ. നടപടിക്കുള്ള മാര്‍ഗനിര്‍ദേശ ചട്ടക്കൂടിന്റെ മൂന്നാം ഘട്ടത്തിലായാല്‍ പുനരുജ്ജീവനത്തിന് അല്ലെങ്കില്‍ നിര്‍ബന്ധിതലയനത്തിന് നടപടിയെടുക്കാം. മൂലധന പര്യാപ്തതാ അനുപാതം 4.5 ശതമാനത്തിനു താഴെയുള്ളതും അറ്റ നിഷ്‌ക്രിയ ആസ്തി 12 ശതമാനത്തിനു മുകളിലുള്ളതുമായ സഹകരണ ബാങ്കുകളാണ് ഈ വിഭാഗത്തില്‍ വരുക. ലയന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ ബന്ധപ്പെട്ട ബാങ്കിന്റെ ബോര്‍ഡുകള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ നിയന്ത്രണം ആര്‍.ബി. ഐ. ഏറ്റെടുക്കണം. ഇത്തരം സാഹചര്യങ്ങളില്‍ നിര്‍ബന്ധിതലയനത്തിന് അല്ലെങ്കില്‍ പുനരുജ്ജീവനത്തിന് ആര്‍.ബി.ഐ. പ്രത്യേക പദ്ധതി തയ്യാറാക്കണം. നിര്‍ബന്ധിത ലയനമെന്നാല്‍ മറ്റൊരു ബാങ്കിങ് സ്ഥാപനത്തില്‍ ലയിപ്പിക്കുക അല്ലെങ്കില്‍ ആസ്തികളും ബാധ്യതകളും മറ്റൊരു സാമ്പത്തികസ്ഥാപനത്തിന് കൈമാറുകയാണ് ലക്ഷ്യം.

സഹകരണ ബാങ്കുകള്‍ക്കേര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍, ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 45-ാം വകുപ്പുപ്രകാരം ബാങ്കുകള്‍ക്കേര്‍പ്പെടുത്തുന്ന മൊറട്ടോറിയത്തിനു സമാനമായി പരിഗണിക്കണം. ഇത്തരം നിയന്ത്രണങ്ങളില്‍ നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാനുള്‍പ്പെടെ നിയന്ത്രണങ്ങളുള്ളത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതു മുന്‍നിര്‍ത്തി നിയന്ത്രണ കാലപരിധി പരമാവധി നീട്ടുന്നത് മൂന്നു മാസത്തില്‍ കൂടുതലാകരുത്. നിലവില്‍ അമ്പതോളം അര്‍ബന്‍ സഹകരണബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണ നിര്‍ദേശത്തിനു കീഴിലുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.
 
Other News in this category

 
 




 
Close Window