Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
ബിസിനസ്‌
  Add your Comment comment
ഓണ്‍ലൈനില്‍ കച്ചവടം ചൂണ്ടിക്കാട്ടിയും വിവാഹ വാഗ്ദാനം നല്‍കിയും തട്ടിപ്പ്: മലയാളികള്‍ ഓണ്‍ലൈന്‍ വലയില്‍
Reporter
വിവാഹ വാഗ്ദാനം നല്‍കി ആലപ്പുഴ സ്വദേശിനിയില്‍നിന്നു 10 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്‍ യുവാവ് എനുക അരിന്‍സി ഇഫെന്ന (36) മറ്റു പലരില്‍നിന്നും വന്‍തുക തട്ടിയെടുത്ത് നൈജീരിയയിലേക്കു കടത്തിയതായി പൊലീസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സൈബര്‍ പൊലീസ് ഇന്നു കോടതിയില്‍ അപേക്ഷ നല്‍കും. പ്രതി ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ തട്ടിപ്പു മനസ്സിലായതെന്നു പൊലീസ് പറഞ്ഞു. ഡേറ്റിങ് ആപ്പിലൂടെയാണ് ഇരകളെ പ്രതി കെണിയില്‍ വീഴ്ത്തിയതെന്നു മനസ്സിലായി.

ഡല്‍ഹി സ്വദേശികളായ പലരുടെയും ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ഇയാള്‍ പലരില്‍ നിന്നും വന്‍തുക തട്ടിയെടുത്തത്. ഈ അക്കൗണ്ടുകള്‍ പൊലീസ് ഇടപെട്ട് മരവിപ്പിച്ചു. മരവിപ്പിച്ച അക്കൗണ്ടുകളില്‍ എല്ലാം കൂടി 7 ലക്ഷത്തോളം രൂപയുണ്ട്. അക്കൗണ്ട് ഉടമകള്‍ പലരും അറിയാതെയാണ് ഇടപാടുകള്‍ നടന്നത്. ഇടപാട് അറിയാവുന്നതില്‍ ഒരാളെ ഗ്രേറ്റര്‍ നോയിഡയില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടിയതാണ് നൈജീരിയക്കാരനെ കുടുക്കാന്‍ സഹായകമായത്. നോയിഡ സ്വദേശി ഇയാളുടെ സഹായിയായി പ്രവര്‍ത്തിച്ചെങ്കിലും തട്ടിപ്പിനെപ്പറ്റി കൂടുതല്‍ അറിയില്ലെന്നു ബോധ്യപ്പെട്ടതിനാല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തില്ല.



10 ലക്ഷത്തിനു പുറമേ 11 ലക്ഷം കൂടി തട്ടിപ്പുകാരനു നല്‍കാന്‍ ബാങ്കിലെത്തിയ യുവതി തട്ടിപ്പു മനസ്സിലാക്കി പിറ്റേന്നുതന്നെ പരാതി നല്‍കിയതാണ് പ്രതിയെ കുടുക്കാന്‍ സഹായകമായത്. ഈ മാര്‍ച്ച് 25ന് ആണ് യുവതി 11 ലക്ഷം കൂടി അയയ്ക്കാന്‍ ബാങ്കിലെത്തിയത്. സംശയം തോന്നിയ മാനേജര്‍ അതു വിലക്കി. പൈലറ്റ് എന്നു പരിചയപ്പെടുത്തിയ പ്രതിയെപ്പറ്റി വിമാനത്താവളത്തില്‍ അന്വേഷിക്കാന്‍ ഉപദേശിച്ചു. ആ അന്വേഷണത്തിലാണ് തട്ടിപ്പിന് ഇരയായെന്ന് യുവതിക്കു മനസ്സിലായത്. പിറ്റേന്നുതന്നെ അവര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നെ, പൊലീസിന്റേതു ചടുല നീക്കങ്ങളായിരുന്നു.
 
Other News in this category

 
 




 
Close Window