ലണ്ടന്‍: ആരാണ് യഥാര്‍ത്ഥ 'സ്ത്രീ' എന്നതുസംബന്ധിച്ച് യുകെ കോടതിയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു. ജീവശാസ്ത്രപരമായ ലിംഗപരതയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം 'സ്ത്രീ' എന്ന വാക്കിന്റെ നിയമപരമായ നിര്‍വചനമെന്ന യുകെ കോടതിയുടെ ഉത്തരവാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ട്രാന്‍സ് വിഭാഗത്തിലുള്ള സ്ത്രീകള്‍ തുല്യത നിയമങ്ങള്‍ക്കുകീഴിലുള്ള നിര്‍വചനത്തില്‍പെടില്ലെന്ന് കോടതി പറയുന്നു. ഇത് ട്രാന്‍സ് സ്ത്രീകള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
ഒരു വ്യക്തിയുടെ ലിംഗഭേദത്തിന് നിയമപരമായ അംഗീകാരം നല്‍കുന്ന ഔപചാരിക രേഖയായ ജിആര്‍സി (ലിംഗഭേദ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്) കൈവശമുള്ള ഒരു ട്രാന്‍സ് സ്ത്രീക്കോ, ലിംഗമാറ്റത്തിലൂടെ ജിആര്‍സി ലഭിച്ചവര്‍ക്കോ, ഒരു സ്ത്രീ എന്ന നിലയില്‍ ബ്രിട്ടനിലെ 2010-ലെ സമത്വ നിയമം അനുസരിച്ച് വിവേചനത്തില്‍ നിന്നും സംരക്ഷണം ലഭിക്കുമോ എന്നതിനെ ആസ്പദമാക്കിയുള്ളതായിരുന്നു യുകെ കോടതിയുടെ വിധി. ഉത്തരവില്‍ 'സ്ത്രീ' എന്നതിന്റെ നിയമപരമായ നിര്‍വചനത്തിന് കൂടുതല്‍ വ്യക്തയുണ്ടെങ്കിലും കോടതി വിചാരിക്കുന്നതിലുമപ്പുറമുള്ള സ്വാധീനമാണ് ഇത് സമൂഹത്തിലുണ്ടാക്കുക.
സ്‌കോട്ടിഷ് പൊതുസ്ഥാപനങ്ങളിലെ ബോര്‍ഡുകളിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ച് 2018-ല്‍ സ്‌കോട്ടിഷ് പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് ഇതുസംബന്ധിച്ച നിയമതര്‍ക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സ്‌കോട്ടിഷ് പൊതുസ്ഥാപനങ്ങളിലെ ബോര്‍ഡുകളില്‍ 50 ശതമാനം നോണ്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ വനിതകളായിരിക്കണമെന്നായിരുന്നു പാര്‍ലമെന്റ് നിര്‍ദേശം. 'ഹോളിറൂഡിന്റെ ലിംഗപ്രാതിനിധ്യ നിയമം-2018' എന്നാണ് ഈ നിയമം അറിയപ്പെടുന്നത്. പൊതുസ്ഥാപനങ്ങളില്‍ വനിതാ പങ്കാളിത്തം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു നിയമം. 'സ്ത്രീ' എന്ന വാക്കിന്റെ നിര്‍വചനം നിയമത്തിലെ ഒരു പ്രധാന പോയിന്റ് ആയിരുന്നു. ലിംഗപരത തിരിച്ചറിയുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള ട്രാന്‍സ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരും 'സത്രീകള്‍' എന്ന നിര്‍വചനത്തിനുകീഴില്‍ വരുമെന്നാണ് നിയമം പറയുന്നത്. അതായത്, നിയമപരമായി ലിംഗമാറ്റം നടത്തിയവരും ഇത് സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയവരുമായ സ്ത്രീകളും ഈ നിര്‍വചനത്തില്‍ വരുമെന്നായിരുന്നു നിയമം പറയുന്നത്.
എന്നാല്‍, 2018-ല്‍ തന്നെ 'ഫോര്‍ വിമന്‍ സ്‌കോട്ട്ലന്‍ഡ്' (എഫ്ഡബ്ല്യുഎസ്) എന്ന ഫെമിനിസ്റ്റ് ഗ്രൂപ്പ് ഇതിനെതിരെ തങ്ങളുടെ വാദമുയര്‍ത്തി രംഗത്തെത്തി. സ്‌കോട്ടിഷ് പാര്‍ലെമന്റ് 'സ്ത്രീ' എന്നതിനെ തെറ്റായി നിര്‍വചിച്ചിട്ടുണ്ടെന്നും 2010-ലെ യുകെ സമത്വ നിയമത്തില്‍ പറഞ്ഞതുപോലെ നിയമപരമായ നിര്‍വചനം ഉപയോഗിക്കുന്നതില്‍ സ്‌കോട്ടിഷ് നിയമം പരാജയപ്പെട്ടുവെന്നും ഇവര്‍ വാദിച്ചു. പ്രായം, വൈകല്ല്യം, ലിംഗമാറ്റം, വിവാഹം, പൗരപങ്കാളിത്തം, തൊഴില്‍ സാഹചര്യങ്ങള്‍, ഗര്‍ഭധാരണം, പ്രസവാവധി, വംശം, മതം, വിശ്വാസം, ലിംഗഭേദം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് യുകെ സമത്വ നിയമം. എന്നിരുന്നാലും സ്വകാര്യത, മാന്യത, അല്ലെങ്കില്‍ ട്രോമ ഒഴിവാക്കല്‍ എന്നിവ പരിഗണിച്ച് ആവശ്യമെങ്കില്‍ ലിംഗമാറ്റം നടത്തിയിട്ടുള്ളവര്‍ക്കും യുകെ സമത്വ നിയമം സംരക്ഷണം നല്‍കുന്നുണ്ട്. 2022-ല്‍ എഫ്ഡബ്ല്യുഎസിന്റെ ആദ്യ കേസ് സ്‌കോട്ടിഷ് കോടതി തള്ളി. സ്‌കോട്ടിഷ് നിമയനിര്‍മ്മാണത്തില്‍ ട്രാന്‍സ് സ്ത്രീകളെ ഉള്‍പ്പെടുത്തി 'സ്ത്രീ' എന്ന വാക്ക് പുനര്‍നിര്‍വചിച്ചിട്ടില്ലെന്നായിരുന്നു കോടതിയുടെ വാദം. 'സ്ത്രീ' എന്ന പദം ജൈവശാസ്ത്രപരമായ ലിംഗഭേദത്തിലധിഷ്ഠിതമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നായിരുന്നു കോടതിയുടെ വാദം. 2024 മാര്‍ച്ചില്‍ എഫ്ഡബ്ല്യുഎസ് സുപ്രീം കോടതിയില്‍ ആപ്പീല്‍ നല്‍കി. ഹാരിപോട്ടര്‍ സൃഷ്ടാവും വനിതകളുടെ അവകാശ സംരക്ഷണ കാംമ്പെയ്നറുമായ ജെകെ റൗളിങ്ങും എഫ്ഡബ്ല്യുഎസിന് പിന്തുണ അര്‍പ്പിച്ചു. എഫ്ഡബ്ല്യുഎസിന്റെ ക്രൗണ്ട് ഫണ്ടിങ് കാമ്പെയ്നിനായി 70,000 പൗണ്ട് അദ്ദേഹം സംഭാവന ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
2010 യുകെ സമത്വ നിയമത്തിലെ 'സ്ത്രീ', 'ലൈംഗികത' എന്നീ പദങ്ങള്‍ ജീവശാസ്ത്രപരമായ സ്ത്രീകളെയും ലൈംഗികതയെയും സൂചിപ്പിക്കുന്നുവെന്നായിരുന്നു സുപ്രീംകോടതിയുടെ ഏകകണ്ഠമായ തീരുമാനമെന്ന് സുപ്രീം കോടതി ഡെപ്യൂട്ടി പ്രസിഡന്റ് പാട്രിക് ഹോഡ്ജ് പറഞ്ഞു. അഭയകേന്ദ്രങ്ങള്‍, ആശുപത്രികള്‍, സ്പോര്‍ട്സ് ഇടങ്ങള്‍ തുടങ്ങി സ്ത്രീകള്‍ക്കായി മാത്രമുള്ള കേന്ദ്രങ്ങളില്‍ നിന്നും ട്രാന്‍സ് സ്ത്രീകളെ അകറ്റി നിര്‍ത്താന്‍ കഴിയുമെന്നും വിധി വ്യക്തമാക്കുന്നു. ഇത് നിമമപരമായ അവ്യക്തത ഒഴിവാക്കുമെങ്കിലും വിവേചനത്തിന് കാരണമാകുമെന്നാണ് ട്രാന്‍ജെന്‍ഡര്‍ സമൂഹത്തിന്റെ ആരോപണം. തൊഴില്‍ പ്രശ്നങ്ങളില്‍ ഇത് വിവേചനത്തിന് വഴിവെക്കുമെന്നും ഇവര്‍ പറയുന്നു.
കേസ് സ്‌കോട്ട്ലന്‍ഡിലാണ് ആരംഭിച്ചതെങ്കിലും നിയമത്തിലെ വ്യാഖ്യാനം ഇംഗ്ലണ്ടിലും വെയില്‍സിലുമുള്‍പ്പെടെ യുകെയിലുടനീളം ബാധകമാണ്. വിധി ട്രാന്‍സ് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് കാരണമാകുമോയെന്നും ആശങ്കയുണ്ട്. സ്ത്രീകളുടെ ബാനറില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ അവകാശങ്ങളെ മാറ്റിനിര്‍ത്തരുതെന്ന് ഇവരെ അനുകൂലിക്കുന്നവര്‍ വാദിച്ചു. ജീവശാസ്ത്രപരമായ ലിംഗപരത മാറ്റാന്‍ കഴിയുന്നതല്ലെന്നും ഇവര്‍ പറയുന്നുണ്ട്.
വിധി ട്രാന്‍സ് അവകാശങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്.
20 വര്‍ഷം മുമ്പാണ് യുകെയില്‍ 'ജെന്‍ഡര്‍ റെക്കഗ്‌നീഷ്യന്‍ ആക്ട്' പാസാക്കിയത്. ഇതുവരെ ഏകദേശം 8,500 ജിആര്‍സി നല്‍കിയിട്ടുണ്ട്. 1,397 അപേക്ഷകളാണ് ജിആര്‍സിക്കായുള്ളത് പാനലിന് ലഭിച്ചത്. ഇതില്‍ 1088 എണ്ണം അനുവദിച്ചു. 2020-21 അപേക്ഷിച്ച് മൂന്ന് മടങ്ങ് കൂടുതല്‍ അപേക്ഷകളാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ലഭിച്ചത്. അപേക്ഷ ഫീസ് 140 പൗണ്ടില്‍ നിന്നും അഞ്ച് പൗണ്ട് ആക്കിയതോടെയായിരുന്നു ഇത്. യുകെയില്‍ മാത്രമല്ല യുഎസിലും മറ്റ് പാശ്ചാത്യരാജ്യങ്ങളിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍ ട്രാന്‍സ് സ്ത്രീകള്‍ക്കുംകൂടി പങ്കിടേണ്ടതുണ്ടോ എന്ന കാര്യത്തിലാണ് ചര്‍ച്ചകള്‍ ഉയരുന്നത്. പുരുഷനും സ്ത്രീയും മാത്രമുള്ള ലിംഗപരതയെ നിര്‍വചിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നിയമപരമായ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡേഴ്സിനെ നിരോധിക്കാനും സ്പോര്‍ട്സ് ടീമുകളില്‍ ഇത്തരം വ്യക്തികള്‍ പങ്കെടുക്കുന്നത് തടയാനും സൈന്യത്തിലേക്കുള്ള ഇവരുടെ പ്രവേശനം തടയാനുമാണ് ട്രംപ് ശ്രമിച്ചത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇതുവരെ വിധിയോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഏകലിംഗക്കാര്‍ക്കുവേണ്ടിയുള്ള ഇടങ്ങള്‍ ഈ സര്‍ക്കാര്‍ എല്ലായ്പ്പോഴും സംരക്ഷിക്കുമെന്ന് യുകെ ഭരണകൂട വക്താവ് പറഞ്ഞു. ജീവശാസ്ത്രപരമായ ലിംഗപരതയെ സര്‍ക്കാര്‍ എപ്പോഴും പിന്തുണയ്ക്കുന്നുണ്ടെന്നും ഈ വിധി സ്ത്രീകള്‍ക്കും ആശുപത്രികളുടെ സ്പോര്‍ട്സ് ക്ലബ്ബുകളുടെയും നടത്തിപ്പുക്കാര്‍ക്കും ആശ്വാസം നല്‍കുമെന്നും സര്‍ക്കാര്‍ വക്താവിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ലിംഗപരമായ പ്രശ്നങ്ങളും വിഷയങ്ങളും എങ്ങനെ കൈകാര്യം ചെയ്യുമെന്നത് സംബന്ധിച്ച് സ്റ്റാര്‍മറും ലേബര്‍ പാര്‍ട്ടിയും വളരെക്കാലമായി പ്രതിസന്ധിയിലാണ്. ട്രാന്‍സ് സ്ത്രീകളും സ്ത്രീകളാണെന്ന സ്റ്റാര്‍മറിന്റെ മുന്‍കാല പ്രസ്താവനകളെ തുടര്‍ന്ന് പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അദ്ദേഹത്തെ കടന്നാക്രമിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിധി വരുന്നതുവരെ സ്ത്രീകളുടെ ഒഴിവുവരുന്ന ഇടങ്ങളിലെല്ലാം ഇത് നികത്തുന്നതിനായി ട്രാന്‍സ് സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളിലും ബോര്‍ഡുകളിലും സംഘടനകളിലുമെല്ലാം ജിആര്‍സി കൈവശമുള്ളവരെ സ്ത്രീകളായാണ് കണക്കാക്കിയിരുന്നത്. സ്ത്രീകള്‍ക്കായുള്ള പ്രത്യേക ഇടങ്ങളും ഇവര്‍ക്കായി തുറന്നുകൊടുത്തിരുന്നു. വിധി വന്നതോടെ പല പൊതു സ്ഥാപനങ്ങളും അവരുടെ ലിംഗപരമായ നയങ്ങള്‍ പുനഃപരിശോധിക്കേണ്ടി വരും. വസ്ത്രം മാറുന്നതിനുള്ള മുറികളും, ശൗചാലയങ്ങളും ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായി അനുവദിക്കുന്ന സമത്വ നിയമം നിലവിലുണ്ട്. എന്നാല്‍, ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍ക്കൊപ്പം വസ്ത്രം മാറുന്ന മുറി പങ്കിടുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സാന്‍ഡി പെഗ്ഗിയെന്ന നേഴ്സിന്റേതുപോലുള്ള കേസുകളുമുണ്ട്. ഇത്തരം കാര്യങ്ങളില്‍ പുഃപരിശോധന ആവശ്യമാണ്.