ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡണ്‍മറി പൊലീസ് സ്റ്റേഷനു മുന്നില്‍ ശനിയാഴ്ച രാത്രി നടന്ന കാര്‍ ബോംബ് സ്‌ഫോടനം വലിയ ദുരന്തം തലനാരിഴയ്ക്ക് ഒഴിവാക്കിയ സംഭവമായി. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെയുള്ള പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. ഡെലിവറി ഡ്രൈവറെ തോക്കിന്‍മുനയില്‍ നിര്‍ത്തി വാഹനം തട്ടിയെടുത്ത അക്രമികള്‍ ഗ്യാസ് സിലിണ്ടര്‍ ഘടിപ്പിച്ചാണ് ആക്രമണം നടത്തിയത്. ഭീഷണിപ്പെടുത്തിയ ഡ്രൈവര്‍ വാഹനം സ്റ്റേഷനു മുന്നില്‍ എത്തിച്ചതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു. ആരും പരുക്കേറ്റിട്ടില്ലെങ്കിലും ജനവാസ മേഖലയില്‍ നടന്ന ആക്രമണം കൊലപാതകശ്രമമാണെന്ന് പൊലീസ് ചീഫ് ജോണ്‍ ബൗച്ചര്‍ വ്യക്തമാക്കി. ജീവന്‍ പണയപ്പെടുത്തി പ്രദേശവാസികളെ മാറ്റിയ ഉദ്യോഗസ്ഥരുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു.
സംഭവത്തെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ മിഷേല്‍ ഒനീലും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ എമ്മ ലിറ്റില്‍ പെന്‍ഗെല്ലിയും ശക്തമായി അപലപിച്ചു. സമൂഹത്തിനെതിരായ തികഞ്ഞ അനാദരവാണിതെന്നും ഭീകരതയ്‌ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. പോലീസിന്റെ പ്രാഥമിക നിഗമനപ്രകാരം ഗുഡ് ഫ്രൈഡേ കരാറിനെ അംഗീകരിക്കാത്ത വിമത റിപ്പബ്ലിക്കന്‍ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നില്‍. കഴിഞ്ഞ മാസം ലര്‍ഗന്‍ പൊലീസ് സ്റ്റേഷനു നേരെയും സമാനമായ ശ്രമം നടന്നിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.