ഹോങ്കോങ്ങില്‍ നിന്ന് ഹീത്രോയിലേക്ക് പറന്ന ബ്രിട്ടിഷ് എയര്‍വേയ്‌സ് വിമാനത്തില്‍ 60 കാരിയായ യാത്രക്കാരി പറന്നുയര്‍ന്ന് 30 മിനിറ്റിനകം മരിച്ചു. മൃതദേഹവുമായി തിരികെ ഹോങ്കോങ്ങിലേക്ക് മടങ്ങാതെ, 13 മണിക്കൂറിലേറെ നീളുന്ന യാത്ര തുടരാന്‍ പൈലറ്റുമാര്‍ തീരുമാനിച്ചതായി ആരോപണം ഉയര്‍ന്നു.
മൃതദേഹം ശൗചാലയത്തില്‍ സൂക്ഷിക്കണമെന്ന് പൈലറ്റുമാര്‍ നിര്‍ദ്ദേശിച്ചെങ്കിലും, കാബിന്‍ ക്രൂ വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള ചൂടുള്ള ഗാലിയില്‍ സൂക്ഷിച്ചു. ഇതോടെ വിമാനത്തിനുള്ളില്‍ ദുര്‍ഗന്ധം പരന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു. മരിച്ച സ്ത്രീയുടെ കുടുംബം സംഭവത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചു.
യാത്രക്കാരില്‍ പലരും ഹോങ്കോങ്ങിലേക്ക് തിരികെ മടങ്ങണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും, യാത്രക്കാരി ഇതിനകം മരിച്ചതിനാല്‍ ഇത് എമര്‍ജന്‍സിയായി പരിഗണിക്കാനാവില്ലെന്നാണ് പൈലറ്റുമാര്‍ വിലയിരുത്തിയത്. ലണ്ടനില്‍ ഇറങ്ങിയ ഫ്‌ലൈറ്റ് ബിഎ 32 പൊലീസ് പരിശോധിച്ചു. ലാന്‍ഡ് ചെയ്തതിന് ശേഷം 45 മിനിറ്റ് യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ തുടരാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി.
സംഭവത്തെ തുടര്‍ന്ന് ബ്രിട്ടിഷ് എയര്‍വേയ്‌സ് ക്രൂവിന് പിന്തുണ വാഗ്ദാനം ചെയ്തു. ''ഒരു യാത്രക്കാരി വിമാനത്തില്‍ വച്ച് അന്തരിച്ചു. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളുടെ ചിന്തകള്‍ അവരുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ്. ഞങ്ങള്‍ ഞങ്ങളുടെ ക്രൂവിനെ പിന്തുണയ്ക്കുന്നു, എല്ലാ നടപടിക്രമങ്ങളും ശരിയായി പാലിച്ചു'' - എന്നാണ് ബ്രിട്ടിഷ് എയര്‍വേയ്‌സ് വക്താവ് അറിയിച്ചത്