ലണ്ടന്‍: ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെതിരെ വജ്രവ്യാപാരി നീരവ് മോദി സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ലണ്ടന്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. 54 കാരനായ നീരവ് മോദി, ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതിനിടെ താന്‍ കടുത്ത പീഡനങ്ങള്‍ക്ക് ഇരയാകാന്‍ സാധ്യതയുണ്ടെന്ന വാദം ഉന്നയിച്ചു.
ലോര്‍ഡ് ജെറമി സ്റ്റുവര്‍ട്ട് സ്മിത്ത്, ജസ്റ്റിസ് റോബര്‍ട്ട് ജേ എന്നിവരടങ്ങിയ ബെഞ്ച് വാദം കേട്ട ശേഷം വിധി പറയാനായി മാറ്റി. വിധി എത്രയും വേഗം പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യയിലേക്ക് അയച്ചാല്‍ മനുഷ്യത്വരഹിതമായ പെരുമാറ്റം നേരിടേണ്ടി വരുമെന്നും, ചോദ്യം ചെയ്യലുകള്‍ക്കിടെ പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും നീരവ് മോദിയുടെ അഭിഭാഷകന്‍ എഡ്വേര്‍ഡ് ഫിറ്റ്‌സ്‌ജെറാള്‍ഡ് കെ.സി ആരോപിച്ചു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് ഗുജറാത്തിലേക്ക് മാറ്റാനും മറ്റ് ഏജന്‍സികളെക്കൊണ്ട് ചോദ്യം ചെയ്യിപ്പിക്കാനും നീക്കമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍പ് സഞ്ജയ് ഭണ്ഡാരിയുടെ നാടുകടത്തല്‍ കേസില്‍ മനുഷ്യാവകാശങ്ങള്‍ പരിഗണിച്ച് ഇളവ് നല്‍കിയ കാര്യം അഭിഭാഷകര്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ പീഡനങ്ങള്‍ ഉണ്ടാകില്ലെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉറപ്പുകള്‍ വിശ്വസനീയമല്ലെന്നായിരുന്നു നീരവ് മോദിയുടെ ഭാഗം വാദിച്ചത്.
ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ഈ വാദങ്ങളെ പൂര്‍ണ്ണമായും തള്ളി. നീരവ് മോദിയുടെ കേസ് അന്താരാഷ്ട്ര ശ്രദ്ധയിലുള്ളതാണെന്നും, അതിനാല്‍ സര്‍ക്കാര്‍ നല്‍കിയ സുരക്ഷാ ഉറപ്പുകള്‍ ലംഘിക്കപ്പെടാന്‍ സാധ്യതയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
അപ്പീല്‍ നല്‍കാനുള്ള കാലാവധി കഴിഞ്ഞെന്നും, തെറ്റായ വസ്തുതകള്‍ നിരത്തിയാണ് നീരവ് മോദി കോടതിയെ സമീപിച്ചിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ ബാരിസ്റ്റര്‍ ഹെലന്‍ മാല്‍ക്കം കെ.സി വ്യക്തമാക്കി