ലണ്ടന്‍: റെക്കോര്‍ഡ് ഭേദിച്ച മേയ് ചൂടില്‍ ബ്രിട്ടനിലെ റെയില്‍ ഗതാഗതം താളം തെറ്റിയതോടെ ട്രെയിന്‍ കമ്പനികള്‍ക്കെതിരെ വിമര്‍ശനം ശക്തമായി. ബാങ്ക് ഹോളിഡേ വാരാന്ത്യത്തിനു ശേഷം ജോലിക്കായി മടങ്ങിയ ദശലക്ഷക്കണക്കിന് യാത്രക്കാരാണ് ചൂടേറിയ ട്യൂബുകളിലും ബസുകളിലും ട്രെയിനുകളിലും ദുരിതയാത്ര നടത്തിയത്. മേയ് 25ന് ലണ്ടനിലെ ക്യൂ ഗാര്‍ഡന്‍സില്‍ 34.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതോടെ ബ്രിട്ടനില്‍ മേയ് മാസത്തെയും വസന്തകാലത്തെയും ഏറ്റവും ഉയര്‍ന്ന താപനിലയുടെ റെക്കോര്‍ഡ് താല്‍ക്കാലികമായി തകര്‍ന്നതായി മെറ്റ് ഓഫീസ് അറിയിച്ചു. തുടര്‍ന്ന് ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ടുകളും നിലവില്‍ വന്നു. കടുത്ത ചൂട് കാരണം നിരവധി റെയില്‍ സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ചൂടിനെ തുടര്‍ന്ന് സര്‍വീസുകളില്‍ മാറ്റം വരുത്തിയതോടെ സറേയിലെ സര്‍ബിറ്റണ്‍ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ യാത്രക്കാര്‍ പ്ലാറ്റ്ഫോമുകളില്‍ കുടുങ്ങിക്കിടന്നു. ലണ്ടന്‍ വാട്ടര്ലൂവുമായി ബന്ധപ്പെട്ട ചില റൂട്ടുകളിലും വൈകലുകളും റദ്ദാക്കലുകളും റിപ്പോര്‍ട്ട് ചെയ്തു.
ഓക്സ്ഫോര്‍ഡ്ഷയറില്‍ എയര്‍ കണ്ടീഷനിംഗ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങേണ്ടിവന്നതും യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ലണ്ടന്‍ മേരിലെബോണില്‍ നിന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ സ്റ്റോര്‍ബ്രിഡ്ജ് ജംഗ്ഷനിലേക്കുള്ള സര്‍വീസ് ബാന്‍ബറിയില്‍ നിര്‍ത്തിയപ്പോള്‍ ജീവനക്കാര്‍ യാത്രക്കാര്‍ക്ക് വെള്ളക്കുപ്പികള്‍ വിതരണം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ചൂട് കൂടുമ്പോള്‍ റെയില്‍പ്പാളങ്ങള്‍ വികസിച്ച് വളയാനുള്ള സാധ്യതയും ഓവര്‍ഹെഡ് ലൈനുകള്‍ തളരാനുള്ള സാധ്യതയും ലൈന്സൈഡ് തീപിടിത്തങ്ങളും സര്‍വീസുകളെ ബാധിക്കാമെന്ന് നാഷണല്‍ റെയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ചില റൂട്ടുകളില്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തുന്നതും സര്‍വീസ് റദ്ദാക്കലിന് കാരണമാകുന്നുണ്ട്. എന്നാല്‍, ഓരോ വര്‍ഷവും ആവര്‍ത്തിക്കുന്ന ചൂടിനെ നേരിടാന്‍ റെയില്‍ സംവിധാനങ്ങള്‍ ഇപ്പോഴും പര്യാപ്തമല്ലെന്ന വിമര്‍ശനമാണ് യാത്രക്കാരില്‍ നിന്ന് ഉയരുന്നത്. എയര്‍ കണ്ടീഷനിംഗ് തകരാറുകള്‍, വൈകിയ അറിയിപ്പുകള്, നിറഞ്ഞ ട്രെയിനുകള്‍, റദ്ദാക്കപ്പെട്ട സര്‍വീസുകള്‍ എന്നിവ ചേര്‍ന്ന് കൊടുംചൂടില്‍ ബ്രിട്ടന്റെ പൊതുഗതാഗത സംവിധാനത്തിന്റെ പരിമിതികള്‍ വീണ്ടും തുറന്നുകാട്ടുകയാണ്.