Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=111.1235 INR
ukmalayalampathram.com
Sat 23rd May 2026
 
 
UK Special
  Add your Comment comment
യുകെ വിസകളില്‍ ഇടിവ്; എങ്കിലും മുന്നില്‍ ഇന്ത്യക്കാര്‍ തന്നെ
reporter

ലണ്ടന്‍: വിദേശികളുടെ വരവ് നിയന്ത്രിക്കുന്ന നടപടികള്‍ ശക്തമാക്കിയതോടെ യുകെ അനുവദിക്കുന്ന വിസകളുടെ എണ്ണത്തില്‍ കുറവ്. വിവിധ തരത്തിലുള്ള കുടിയേറ്റ നിയന്ത്രണങ്ങള്‍ ഇതിനകം പ്രാബല്യത്തില്‍ വന്നതും ചില പുതിയ പദ്ധതികള്‍ അണിയറയില്‍ തയ്യാറാകുന്നതുമാണ് വിസ അനുവദനത്തില്‍ ഇടിവിന് കാരണമായത്. എന്നാല്‍ ദീര്‍ഘകാല വിസകളിലും വിദ്യാര്‍ഥി വിസകളിലും യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ തന്നെയാണ് ഇപ്പോഴും മുന്നില്‍. പുതുതായി യുകെയിലെത്തുന്നവരുടെ എണ്ണം കുറയുമ്പോഴും ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലഭിക്കുന്ന വിസകളുടെ എണ്ണം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. അതേസമയം, ബ്രിട്ടന്‍ വിട്ടുപോകുന്ന ഇന്ത്യന്‍ വംശജരുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തുന്നുണ്ട്.

രണ്ടായിരത്തി ഇരുപത്തിയഞ്ച് ഡിസംബറില്‍ അവസാനിച്ച വര്‍ഷത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നാല്പതിനായിരം തൊഴില്‍ വിസകളും എണ്‍പത്തിയൊന്‍പതിനായിരം പഠന വിസകളും ഒന്‍പതിനായിരം മറ്റ് ദീര്‍ഘകാല വിസകളും ലഭിച്ചു. പാകിസ്ഥാന്‍, ചൈന, നൈജീരിയ, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലഭിച്ച വിസകളില്‍ പതിനൊന്ന് ശതമാനം ഇടിവാണ് ഉണ്ടായത്. മുന്‍ വര്‍ഷം ഇന്ത്യക്കാര്‍ക്ക് ഒരു ലക്ഷത്തി അന്‍പത്തിയാറായിരം വിസകള്‍ ലഭിച്ചിരുന്നു. രണ്ടായിരത്തി ഇരുപത്തിമൂന്നില്‍ ഇത് രണ്ട് ലക്ഷത്തി എഴുപത്തിയേഴായിരമായിരുന്നു. ലേബര്‍ സര്‍ക്കാരും മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരും നടപ്പാക്കിയ കുടിയേറ്റ നിയന്ത്രണങ്ങള്‍ എല്ലാ രാജ്യക്കാരുടെയും ദീര്‍ഘകാല വിസ സാധ്യതകളെ ബാധിച്ചിട്ടുണ്ട്. വിദേശ വിദ്യാര്‍ഥികളും കെയര്‍ തൊഴിലാളികളും കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതും സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലെ വരുമാന പരിധി ഉയര്‍ത്തിയതും ഇതിന് പ്രധാന കാരണങ്ങളാണ്. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ റൂട്ടില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ വലിയ ഇടിവിന് വഴിവെച്ചു. കുടിയേറ്റ നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാട് വരും വര്‍ഷങ്ങളിലും വിദേശ പൗരന്മാര്‍ക്കുള്ള വിസകളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window