ലണ്ടന്‍: പശ്ചിമേഷ്യയില്‍ ഇറാന്-ഇസ്രയേല്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ, ലോകത്തിന്റെ ഇന്ധന സിരയായ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തില്‍ നയതന്ത്ര നീക്കങ്ങള്‍ സജീവമാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിന് പിന്നാലെ, ലണ്ടനിലെ പത്താം നമ്പര്‍ ഡൗണിങ് സ്ട്രീറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍ നിര്‍ണായക നിലപാടുകള്‍ വ്യക്തമാക്കി.
യുദ്ധത്തിലേക്ക് ബ്രിട്ടന് ചാടില്ലെന്നും, രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണനയെന്നും സ്റ്റാമര്‍ വ്യക്തമാക്കി. കടലിടുക്ക് തുറക്കാനുള്ള നീക്കങ്ങള്‍ സങ്കീര്‍ണ്ണമാണെങ്കിലും സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രായോഗിക പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധം മൂലം വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് നിയന്ത്രിക്കാന്‍ 53 ദശലക്ഷം പൗണ്ടിന്റെ (ഏകദേശം 570 കോടി രൂപ) സഹായ പാക്കേജും പ്രഖ്യാപിച്ചു.
ലോകത്ത് ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ ഇടുങ്ങിയ ജലപാത ഇറാന് തടസ്സപ്പെടുത്തിയതോടെ ആഗോള വിപണിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടായി. ഇറാന്റെ പക്കല്‍ ഏകദേശം 5,000 കടല്‍ മൈനുകള്‍ ഉണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൂടാതെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാന് കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്.
ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ സഖ്യകക്ഷികള്‍ സഹായിച്ചില്ലെങ്കില്‍ അത് നാറ്റോയുടെ ഭാവിക്ക് തന്നെ തിരിച്ചടിയാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. ചൈനയും ഈ നീക്കത്തില്‍ പങ്കാളികളാകണമെന്നതാണ് അമേരിക്കയുടെ ആവശ്യം.
ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ ഇന്ധന വിലയും ഗാര്‍ഹിക ഹീറ്റിങ് ഓയില്‍ വിലയും കുതിച്ചുയരുകയാണ്. ഇത് തടയാന്‍ അഞ്ച് പ്രധാന നടപടികളാണ് സ്റ്റാമര്‍ പ്രഖ്യാപിച്ചത്. ഹീറ്റിങ് ഓയിലിനെ ആശ്രയിക്കുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്കായി 53 ദശലക്ഷം പൗണ്ട് സഹായധനം, ഗാര്‍ഹിക ഊര്‍ജ്ജ ബില്ലുകള്‍ക്കുള്ള നിയന്ത്രണം ജൂണ്‍ അവസാനം വരെ നീട്ടല്‍, ഓരോ കുടുംബത്തിനും ശരാശരി 170 പൗണ്ട് ലാഭം, സെപ്റ്റംബര്‍ വരെ ഇന്ധന നികുതി വര്‍ധിപ്പിക്കില്ലെന്ന ഉറപ്പ് എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍