ലണ്ടന്‍: പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചു. വരും മാസങ്ങളില്‍ കടമെടുപ്പ് ചെലവുകള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യതയ്ക്കും കേന്ദ്ര ബാങ്ക് സൂചന നല്കി. യുഎസ്-ഇസ്രയേല്‍ നടത്തുന്ന ഇറാന് യുദ്ധം യുകെയിലെ പണപ്പെരുപ്പം 3 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തുമെന്ന ഭീഷണിയാണ് ഇപ്പോള്‍ നേരിടുന്നത്.
ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ഐക്യകണ്ഠേനയാണ് നിരക്ക് നിലനിര്‍ത്താന്‍ വോട്ട് ചെയ്തത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എനര്‍ജി വിലകള്‍ ഉയരുമെന്ന ഭീതിയാണ് തീരുമാനം സ്വാധീനിച്ചത്.
തീരുമാനത്തിന് പിന്നാലെ പൗണ്ട് യുഎസ് ഡോളറിനെതിരെ ശക്തിപ്പെട്ടപ്പോള്‍, യുകെ ഗവണ്മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ ഉയര്‍ന്നതോടെ എഫ്ടിഎസ്ഇ 100 സൂചിക ഇടിഞ്ഞു. വിപണി കണക്കുകൂട്ടലുകള്‍ പ്രകാരം ഈ വര്‍ഷം രണ്ടുതവണ കൂടി പലിശ ഉയരാന്‍ സാധ്യതയുണ്ട്.
ജീവിതച്ചെലവ് പ്രതിസന്ധി മൂലം കുടുംബ ബജറ്റുകള്‍ താറുമാറാകുന്ന സാഹചര്യത്തിലാണ് പുതിയ അവസ്ഥ. ജൂണ്‍ മാസത്തോടെ പലിശ ക്വാര്‍ട്ടര്‍ പോയിന്റ് ഉയര്‍ന്ന് 4.25 ശതമാനത്തിലേക്ക് എത്തുമെന്നാണ് പ്രവചനം.
യുദ്ധം ആഗോള വിപണിക്ക് പുതിയ ആഘാതം സമ്മാനിച്ചുവെന്ന് ബാങ്ക് വ്യക്തമാക്കി. എനര്‍ജി വിലകള്‍ കുതിക്കുന്നതിനാല്‍ പെട്രോള്‍ പമ്പുകളിലും കുടുംബങ്ങളുടെ എനര്‍ജി ബില്ലുകളിലും നേരിട്ട് പ്രത്യാഘാതം ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി പറഞ്ഞു. ''യുദ്ധത്തിന് മുന്‍പ് പലിശ കുറയ്ക്കാനുള്ള സാഹചര്യം ബ്രിട്ടനില്‍ രൂപപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തേണ്ടിവന്നു,'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു