ലണ്ടന്‍: ബ്രിട്ടനില്‍ തൊഴില്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിന്റെ സൂചന നല്കി പിരിച്ചുവിടല്‍ നോട്ടീസുകള്‍ കുതിച്ചുയരുന്നു. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിന് മുന്നോടിയായി തൊഴിലുടമകള്‍ നല്കുന്ന നോട്ടീസുകളുടെ എണ്ണം കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ആഴ്ചയില്‍ ശരാശരി 8,900 പിരിച്ചുവിടല്‍ നോട്ടീസുകളാണ് നല്‍കപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം 76 ശതമാനം വര്‍ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്. 20 പേരെയോ അതിലധികമോ തൊഴിലാളികളെ പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങള്‍ മുന്‍കൂട്ടി ഔദ്യോഗിക നോട്ടീസ് നല്‍കണമെന്നതാണ് യുകെയിലെ നിയമനടപടി. 2026ലെ ആദ്യ രണ്ട് മാസങ്ങളില്‍ മാത്രം 736 തൊഴിലുടമകള്‍ കൂട്ടപ്പിരിച്ചുവിടലിനുള്ള നോട്ടീസ് നല്‍കിയതായും 56,396 ജോലികള്‍ അപകടത്തിലായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. തൊഴിലില്ലായ്മ ഇതിനകം തന്നെ ആശങ്കാജനകമായ നിലയിലാണ്. 2026 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ യുകെയിലെ തൊഴിലില്ലായ്മ നിരക്ക് 5.0 ശതമാനമായി ഉയര്‍ന്നതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 16-24 പ്രായക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ 16 ശതമാനത്തിന് മുകളില്‍ എത്തിയതായും പാര്‍ലമെന്റ് ലൈബ്രറി, യുവജന തൊഴില്‍ സംഘടനകളുടെ വിശകലനങ്ങള്‍ വ്യക്തമാക്കുന്നു.
നികുതി വര്‍ധന, മിനിമം വേതന വര്‍ധന, തൊഴിലാളികളുടെ പുതിയ അവകാശങ്ങള്‍, ഉയര്‍ന്ന ഊര്‍ജച്ചെലവ്, പലിശനിരക്കിന്റെ സമ്മര്‍ദ്ദം എന്നിവ ചേര്‍ന്ന് സ്ഥാപനങ്ങളുടെ ചെലവ് കുത്തനെ ഉയര്‍ത്തിയെന്നാണ് ബിസിനസ് മേഖലയുടെ വാദം. പ്രത്യേകിച്ച് റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളില്‍ തൊഴിലുടമകള്‍ പുതിയ നിയമനങ്ങള്‍ കുറയ്ക്കുകയും ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെയാണ് 18 മുതല്‍ 20 വയസ്സ് വരെയുള്ള തൊഴിലാളികള്‍ക്കും 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് ലഭിക്കുന്നതുപോലെ പൂര്‍ണ മിനിമം വേതനം നല്‍കുമെന്ന ലേബര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം വീണ്ടും വിവാദമാകുന്നത്. യുവജന തൊഴിലില്ലായ്മ ഉയരുന്ന സാഹചര്യത്തില്‍ ഈ വാഗ്ദാനം ഉടന്‍ നടപ്പാക്കുന്നത് തൊഴിലവസരങ്ങളെ ബാധിച്ചേക്കാമെന്നാണ് ബിസിനസ് സെക്രട്ടറി പീറ്റര്‍ കെയ്ലിന്റെ ആശങ്ക. എന്നാല്‍ ട്രഷറി മന്ത്രി ടോര്‍സ്റ്റണ്‍ ബെല്‍ ഉള്‍പ്പെടെയുള്ളവര്‍, മുന്‍കാല മിനിമം വേതന വര്‍ധനകള്‍ യുവജന തൊഴില്‍ അവസരങ്ങളെ ഗുരുതരമായി ബാധിച്ചതായി വ്യക്തമായ തെളിവില്ലെന്നാണ് വാദിക്കുന്നത്.
നിലവില്‍ 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് ദേശീയ ലിവിങ് വേതനം മണിക്കൂറിന് £12.71 ആണ്. 18-20 വയസ്സുകാര്‍ക്ക് ലഭിക്കുന്ന നിരക്ക് £10.85 മാത്രമാണ്. ലേബര്‍ പാര്‍ട്ടി ഈ വ്യത്യാസം ഇല്ലാതാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും, അതിനുള്ള സമയപരിധി വ്യക്തമാക്കിയിട്ടില്ല. ഈ വിഷയത്തില്‍ ലോ പേ കമ്മീഷന് ഒക്ടോബറില്‍ സമര്‍പ്പിക്കുന്ന ശുപാര്‍ശകള്‍ നിര്‍ണായകമാകും. അതേസമയം, മുന്‍ ലേബര്‍ മന്ത്രി അലന് മില്ബേണ് തയ്യാറാക്കിയ യുവജന തൊഴില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ജോലി ചെയ്യാതെയും പഠിക്കാതെയും പരിശീലനത്തിലുമല്ലാതെയും കഴിയുന്ന യുവാക്കളുടെ എണ്ണം ഒരു മില്യണ്‍ കടന്നതായാണ് റിപ്പോര്‍ട്ട്. യുവജന തൊഴില്‍ പ്രതിസന്ധി ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് വര്‍ഷംതോറും £125 ബില്യണിലേറെ നഷ്ടമുണ്ടാക്കുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. പിരിച്ചുവിടല്‍ നോട്ടീസുകള്‍ ഉയരുകയും യുവജന തൊഴിലില്ലായ്മ കുതിക്കയും ചെയ്യുന്ന സാഹചര്യത്തില്‍, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ തുലനം കണ്ടെത്തേണ്ട കഠിനമായ ഘട്ടത്തിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍.