Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
139 മൈല്‍ വേഗത്തില്‍ പാഞ്ഞ കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു; യുവാക്കള്‍ക്ക് ജയില്‍ശിക്ഷ
reporter

ലണ്ടന്‍: മാഞ്ചസ്റ്ററില്‍ 139 മൈല്‍ വരെ വേഗത്തില്‍ കാര്‍ ഓടിച്ച് കാല്‍നടയാത്രക്കാരനെ ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ട് യുവാക്കള്‍ക്ക് കോടതി ജയില്‍ശിക്ഷ വിധിച്ചു. ഉവൈസ് ഹുസൈന്‍ എന്ന 20കാരന് 11 വര്‍ഷവും എട്ട് മാസവും തടവുശിക്ഷയും, ഉസ്മോന്‍ മഹ്‌മൂദ് എന്ന 23കാരന് 12 വര്‍ഷവും ഒന്‍പത് മാസവുമാണ് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. മാര്‍ച്ച് 9ന് പുലര്‍ച്ചെ 4.36ഓടെ മാഞ്ചസ്റ്ററിലെ ഗ്രീന്‍ എന്‍ഡ് റോഡും കിങ്സ്വേയും ചേരുന്ന ജംഗ്ഷനിലായിരുന്നു അപകടം. ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന സില്‍വെസ്റ്റര്‍ അബയോമി എന്ന 50കാരനെയാണ് അമിതവേഗത്തില്‍ എത്തിയ ഫോക്സ്വാഗണ്‍ ഗോള്‍ഫ് ഇടിച്ചത്. റോഡില്‍ 30 മൈല്‍ വേഗപരിധിയുണ്ടായിരുന്നിടത്താണ് പ്രതികള്‍ 100 മൈലിന് മുകളിലും അപകടത്തിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് 139 മൈല്‍ വേഗത്തിലും സഞ്ചരിച്ചതെന്ന് പൊലീസ് കണ്ടെത്തി.

അപകടത്തിന് മുമ്പ് ഇരുവരും നൈട്രസ് ഓക്സൈഡ് അഥവാ 'ലാഫിങ് ഗ്യാസ്' ഉപയോഗിക്കുകയും ചുവപ്പ് സിഗ്‌നലുകള്‍ മറികടന്ന് വാഹനമോടിക്കുകയും ചെയ്തതായി മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ഉസ്മോന്‍ മഹ്‌മൂദിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് ഹുസൈന്‍ ഓടിച്ചിരുന്നത്. യാത്ര മുഴുവന്‍ പ്രതികള്‍ അപകടകരമായ ഡ്രൈവിങ് മൊബൈലില്‍ ചിത്രീകരിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇടിയുടെ പിന്നാലെ ഇരുവരും പരിക്കേറ്റ അബയോമിയെ സഹായിക്കാന്‍ ശ്രമിച്ചില്ല. പകരം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാനും വാഹനം മോഷണം പോയതായി കള്ളം പറയാനും ഇവര്‍ ആലോചിച്ചതായി തെളിവുകള്‍ ലഭിച്ചു. ഹുസൈന്‍ ധരിച്ചിരുന്ന ആപ്പിള്‍ വാച്ചിന്റെ ഓട്ടോമാറ്റിക് എമര്‍ജന്‍സി കോള്‍ സംവിധാനത്തിലൂടെയാണ് അപകടത്തിന് പിന്നാലെയുള്ള ഇവരുടെ സംഭാഷണം റെക്കോര്‍ഡായത്. തുടര്‍ന്ന് Uber ബുക്ക് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് 12 മിനിറ്റിനകം ഇരുവരെയും പിടികൂടി.

മരണത്തിന് കാരണമായ അപകടകരമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍, പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഹുസൈന്‍ സമ്മതിച്ചു. ഹുസൈന്റെ അപകടകരമായ ഡ്രൈവിങ്ങിന് പ്രേരണയും സഹായവും നല്‍കിയെന്ന കുറ്റത്തിലാണ് മഹ്‌മൂദിന് ശിക്ഷ ലഭിച്ചത്. അപകടകരമായ ഡ്രൈവിങ് മൂലമുള്ള മരണത്തില്‍ യാത്രക്കാരന്‍ സഹായിയും പ്രേരകനുമായിട്ട് ശിക്ഷിക്കപ്പെടുന്ന അപൂര്‍വ കേസുകളിലൊന്നാണിതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് വ്യക്തമാക്കി. പ്രതികളുടെ പ്രവൃത്തി ''ഭീകരമായതും നിയമപരിധിയെയും മനുഷ്യജീവിതത്തെയും പൂര്‍ണ്ണമായി അവഗണിച്ചതുമാണെന്ന്'' കോടതി നിരീക്ഷിച്ചു. ''സില്‍വെസ്റ്റര്‍ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു; അവന്‍ സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു,'' എന്ന് അബയോമിയുടെ പങ്കാളി ഡെനിസ് ഡോയല്‍ കോടതിയില്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window