Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8119 INR  1 EURO=110.7542 INR
ukmalayalampathram.com
Sat 30th May 2026
 
 
UK Special
  Add your Comment comment
ഇന്ത്യന്‍-പാകിസ്ഥാനി കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് യുകെ എംപിയുടെ വിവാദ പരാമര്‍ശം
reporterr

ലണ്ടന്‍: ഇന്ത്യന്‍, പാകിസ്ഥാനി കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും റീസ്റ്റോര്‍ ബ്രിട്ടന്‍ നേതാവുമായ റൂപര്‍ട്ട് ലോവ് വിവാദത്തില്‍. തൊഴിലില്ലാത്ത ബ്രിട്ടീഷുകാര്‍ക്ക് ലഭിക്കേണ്ട ജോലികള്‍ക്കായി യുകെ ''ലക്ഷക്കണക്കിന് പാകിസ്ഥാനികളെയും ഇന്ത്യക്കാരെയും ഇറക്കുമതി ചെയ്യേണ്ടതില്ല'' എന്നായിരുന്നു ഗ്രേറ്റ് യാര്‍മൗത്ത് മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംപിയായ ലോവിന്റെ എക്സ് പോസ്റ്റ്. ഇതിന്റെ പേരില്‍ തന്നെ വംശീയവാദിയെന്ന് വിളിക്കുകയാണെങ്കില്‍ അങ്ങനെ വിളിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു. ലോവിന്റെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ഇന്ത്യന്‍, പാകിസ്ഥാനി വംശജരെ പ്രത്യേകിച്ച് ലക്ഷ്യമിടുന്ന ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചതെന്നാരോപിച്ചാണ് പലരും പ്രതികരിച്ചത്. കുടിയേറ്റക്കാര്‍ ബ്രിട്ടന്റെ തൊഴില്‍ മേഖലയിലും പൊതുസേവന സംവിധാനങ്ങളിലും നിര്‍ണായക പങ്കുവഹിക്കുന്നുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ 2021 സെന്‍സസ് പ്രകാരം ഗ്രേറ്റ് യാര്‍മൗത്തിലെ ജനസംഖ്യ ഏകദേശം 99,800 ആണ്. അതേസമയം, പ്രദേശത്ത് ഇംഗ്ലണ്ടില്‍ ജനിച്ചവരുടെ വിഹിതം 88.5 ശതമാനമാണ്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലോവിന്റെ മണ്ഡലത്തില്‍ ഇന്ത്യന്‍-പാകിസ്ഥാനി വംശജരുടെ എണ്ണം വളരെ കുറവാണ്; ഇവര്‍ ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററി വ്യക്തമാക്കുന്നത്, കുടിയേറ്റ തൊഴിലാളികള്‍ യുകെയില്‍ തൊഴിലാളി ക്ഷാമം നേരിടുന്ന ആരോഗ്യ-പരിചരണം, ഹോസ്പിറ്റാലിറ്റി, അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസുകള്‍ തുടങ്ങിയ മേഖലകളില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നുവെന്നാണ്. 2025 ഡിസംബര്‍ കണക്കുകള്‍ പ്രകാരം, യുകെയില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ non-EU പൗരന്മാരായിരുന്ന തൊഴിലാളികള്‍ കൈകാര്യം ചെയ്ത ജോലികളില്‍ ഏകദേശം നാലിലൊന്ന് ആരോഗ്യ-പരിചരണ മേഖലയിലായിരുന്നു.

റൂപര്‍ട്ട് ലോവ് 2024-ല്‍ റിഫോം യുകെ സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, പിന്നീട് പാര്‍ട്ടിയുമായി ഉണ്ടായ ഭിന്നതയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. തുടര്‍ന്ന് കുടിയേറ്റവിരുദ്ധ നിലപാടുകള്‍ ശക്തമായി മുന്നോട്ടുവയ്ക്കുന്ന റീസ്റ്റോര്‍ ബ്രിട്ടന്‍ എന്ന പാര്‍ട്ടിയുമായി അദ്ദേഹം രംഗത്തെത്തി. കുടിയേറ്റം യുകെയിലെ തൊഴില്‍ വിപണിയെ ബാധിക്കുന്നുവെന്ന വാദം വലതുപക്ഷ രാഷ്ട്രീയത്തില്‍ വീണ്ടും ശക്തമാകുന്ന ഘട്ടത്തിലാണ് ലോവിന്റെ പരാമര്‍ശം. എന്നാല്‍ ഔദ്യോഗിക കണക്കുകളും സ്വതന്ത്ര പഠനങ്ങളും സൂചിപ്പിക്കുന്നത്, യുകെയിലെ പല നിര്‍ണായക മേഖലകളും ഇപ്പോഴും വിദേശ തൊഴിലാളികളില്‍ ആശ്രയിക്കുന്നുവെന്നതാണ്.

 
Other News in this category

 
 




 
Close Window