ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിവാഹമോചന കേസുകളിലൊന്നായി വിലയിരുത്തപ്പെടുന്ന നിയമപോരാട്ടത്തില്‍ ഇന്ത്യന്‍ വംശജയായ വര്‍ഷ ഗോഹിലിന് ചരിത്രവിജയം. മുന്‍ഭര്‍ത്താവ് ഭദ്രേഷ് ഗോഹില്‍ മറച്ചുവച്ച സമ്പത്തുമായി ബന്ധപ്പെട്ട് വര്‍ഷയ്ക്ക് 6.6 ദശലക്ഷം പൗണ്ട്, ഏകദേശം ?85 കോടി, നല്കാന് ഹൈക്കോടതി ഉത്തരവിട്ടു. 23 വര്‍ഷത്തോളം നീണ്ടുനിന്ന കേസിനാണ് ഇതോടെ അവസാനമായത്. 2002 മെയിലാണ് വര്‍ഷ ഗോഹില്‍ ഭര്‍ത്താവിന്റെ പരസ്ത്രീബന്ധവും മോശം പെരുമാറ്റവും ചൂണ്ടിക്കാട്ടി വിവാഹമോചന കേസ് നല്‍കിയത്. അന്ന് ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ടായിരുന്നു. കേസിന്റെ തുടക്കത്തില്‍ വര്‍ഷയ്ക്ക് 2,70,000 പൗണ്ടും കുടുംബത്തിന്റെ പഴയ പ്യൂഷോ കാറും ലഭിച്ചതോടെ കേസ് ഒത്തുതീര്‍പ്പായതായി കരുതപ്പെട്ടിരുന്നു. എന്നാല്‍ ഭദ്രേഷ് ഗോഹില്‍ തന്റെ യഥാര്‍ത്ഥ സ്വത്തുവിവരങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന സംശയം വര്‍ഷയ്ക്ക് തുടര്‍ന്നുണ്ടായിരുന്നു.
പിന്നീട് നടന്ന ക്രിമിനല്‍ അന്വേഷണങ്ങളാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. നൈജീരിയയിലെ മുന്‍ ഗവര്‍ണര്‍ ജെയിംസ് ഇബോറിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോളിസിറ്ററായിരുന്ന ഭദ്രേഷ് ഗോഹില്‍ പ്രതിയായി. കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് അദ്ദേഹം തടവുശിക്ഷ അനുഭവിച്ചത്. അന്വേഷണത്തിനിടെ വിവിധ രാജ്യങ്ങളിലായി ഏകദേശം 28 ദശലക്ഷം പൗണ്ടിന്റെ രഹസ്യ സ്വത്തുക്കള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ വിവരങ്ങള്‍ പുറത്തുവന്നതോടെ വര്‍ഷ പഴയ വിവാഹമോചന ഒത്തുതീര്‍പ്പ് ചോദ്യം ചെയ്തു. കേസ് പിന്നീട് യുകെ സുപ്രീം കോടതിയിലെത്തി. 2015-ല്‍ സുപ്രീം കോടതി, ഭര്‍ത്താവ് സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായി വെളിപ്പെടുത്താതിരുന്നതിനാല്‍ പഴയ ഒത്തുതീര്‍പ്പ് പുനഃപരിശോധിക്കാമെന്ന് വര്‍ഷയ്ക്ക് അനുകൂലമായി വിധിച്ചു. തുടര്‍ന്ന് സ്വത്തുവിഭജനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നീണ്ട വാദപ്രതിവാദങ്ങള്‍ നടന്നു. ഭദ്രേഷിന്റെ മരവിപ്പിച്ച സ്വത്ത് മുഴുവന്‍ കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ചതാണെന്നും അത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്നുമായിരുന്നു ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസിന്റെ വാദം. എന്നാല്‍, വിവാഹജീവിതകാലത്ത് നിയമാനുസൃതമായി സമ്പാദിച്ച ഭാഗത്ത് തനിക്ക് അവകാശമുണ്ടെന്നായിരുന്നു വര്‍ഷയുടെ നിലപാട്. കേസ് പരിഗണിച്ച ജസ്റ്റിസ് വില്യംസ്, ഭദ്രേഷ് ഗോഹിലിന്റെയും പ്രോസിക്യൂഷന്റെയും പ്രധാന വാദങ്ങള്‍ തള്ളി. മരവിപ്പിച്ച സ്വത്തില്‍ 6.66 ദശലക്ഷം പൗണ്ട് നിയമാനുസൃതമായി സമ്പാദിച്ചതാണെന്നും അത് വര്‍ഷ ഗോഹിലിന് ലഭിക്കേണ്ടതാണെന്നും കോടതി കണ്ടെത്തി. ഭദ്രേഷ് ഗോഹിലിന്റെ പെരുമാറ്റം അത്യന്തം വഞ്ചനാപരമാണെന്നും കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. വിവാഹമോചന കേസുകളില്‍ സാമ്പത്തിക വിവരങ്ങള്‍ പൂര്‍ണമായി വെളിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വീണ്ടും അടിവരയിടുന്ന വിധിയാണിതെന്ന് നിയമവിദഗ്ധര്‍ വിലയിരുത്തുന്നു.