Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8119 INR  1 EURO=110.7788 INR
ukmalayalampathram.com
Sun 31st May 2026
 
 
UK Special
  Add your Comment comment
ലേബര്‍ നേതൃപോരാട്ടം ചൂടുപിടിക്കുന്നു; നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനവുമായി വെസ് സ്ട്രീറ്റിംഗ്
reporter

ലണ്ടന്‍: ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയില്‍ നേതൃമാറ്റ അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ മുന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പുതിയ സാമ്പത്തിക നിലപാടുകളുമായി രംഗത്ത്. കീര്‍ സ്റ്റാര്‍മര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച സ്ട്രീറ്റിംഗ്, ലേബര്‍ നേതൃത്വത്തിനായുള്ള പോരാട്ടം ഉണ്ടായാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന സൂചനകള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. സ്റ്റാര്‍മറിന്റെ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് സ്ട്രീറ്റിംഗ് മന്ത്രിസഭ വിട്ടത്. താന്‍ ലേബര്‍ നേതൃപദവിയില്‍ എത്തിയാല്‍ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കുന്നത് പരിഗണിക്കുമെന്നാണ് സ്ട്രീറ്റിംഗ് വ്യക്തമാക്കിയിരിക്കുന്നത്. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ കുറയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്നും, യുവാക്കളെ ജോലിക്കെടുക്കുന്ന കമ്പനികള്‍ക്ക് നികുതി ഇളവുകള്‍ പോലുള്ള നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ നിന്ന് അകലം പാലിക്കുന്ന നിലപാടാണ് സ്ട്രീറ്റിംഗ് ഇപ്പോള്‍ സ്വീകരിക്കുന്നത്. അധികാരത്തിലെത്തിയ ശേഷം ആദ്യ ബജറ്റില്‍ ലേബര്‍ സര്‍ക്കാര്‍ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് 13.8 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയിരുന്നു. കൂടാതെ നാഷണല്‍ ഇന്‍ഷുറന്‍സ് അടയ്‌ക്കേണ്ട ശമ്പളപരിധി £9,100ല്‍ നിന്ന് £5,000 ആയി കുറച്ചതും തൊഴിലുടമകള്‍ക്ക് കൂടുതല്‍ ഭാരം സൃഷ്ടിച്ചുവെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എണ്ണ കമ്പനികളില്‍ നിന്ന് കൂടുതല്‍ നികുതി വരുമാനം കണ്ടെത്തുന്നതിനായി നോര്‍ത്ത് സീയില്‍ പുതിയ എണ്ണ, ഗ്യാസ് ഡ്രില്ലിംഗ് ലൈസന്‍സുകള്‍ അനുവദിക്കണമെന്ന നിലപാടും സ്ട്രീറ്റിംഗ് മുന്നോട്ടുവെച്ചു. അതേസമയം, ദീര്‍ഘകാല ലക്ഷ്യമായി ബ്രിട്ടന്‍ ഒരുദിവസം വീണ്ടും യൂറോപ്യന്‍ യൂണിയനിലേക്ക് മടങ്ങണമെന്ന തന്റെ നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍ തല്‍ക്കാലം യൂറോപ്പുമായി ബന്ധപ്പെട്ട ലേബര്‍ മാനിഫെസ്റ്റോ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ധനികര്‍ക്കു മേല്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുന്നതും പൊതുസേവന മേഖലകളില്‍ സര്‍ക്കാരിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതും സ്ട്രീറ്റിംഗിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലേബര്‍ പാര്‍ട്ടി നേതൃമത്സരം നടന്നാല്‍ അത് വ്യക്തിപരമായ അധികാരപ്പോരാട്ടമല്ല, ആശയങ്ങളുടെ മത്സരമായിരിക്കണം എന്ന നിലപാടാണ് സ്ട്രീറ്റിംഗ് സ്വീകരിക്കുന്നത്. നിലവില്‍ കീര്‍ സ്റ്റാര്‍മറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദം തുടരുകയാണ്. പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനവും നയപരമായ അസംതൃപ്തിയും ലേബര്‍ പാര്‍ട്ടിയിലെ നേതൃചര്‍ച്ചകള്‍ക്ക് കൂടുതല്‍ ശക്തി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആന്‍ഡി ബേണ്‍ഹാം, വെസ് സ്ട്രീറ്റിംഗ് തുടങ്ങിയ പേരുകള്‍ സ്റ്റാര്‍മറിന് പകരക്കാരായി ഉയര്‍ന്നു വരുന്നത്.

 
Other News in this category

 
 




 
Close Window