Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
UK Special
  Add your Comment comment
ടി വി ലൈസന്‍സ് ഫീസ് വീണ്ടും ഉയര്‍ന്നേക്കും; ബ്രിട്ടന്‍ യൂറോപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കിലേക്കെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ബിബിസിയുടെ ടി വി ലൈസന്‍സ് ഫീസ് അടുത്ത വര്‍ഷം വീണ്ടും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പണപ്പെരുപ്പവുമായി ബന്ധിപ്പിച്ചുള്ള വര്‍ധനവ് നടപ്പായാല്‍ നിലവിലെ 180 പൗണ്ടില്‍ നിന്ന് ഏകദേശം 191 പൗണ്ടായി ഫീസ് ഉയരാന്‍ സാധ്യതയുണ്ട്. ഇതോടെ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ചാര്‍ജുകളുടെ കാര്യത്തില്‍ ബ്രിട്ടന്‍ യൂറോപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കുള്ള രാജ്യമായി മാറിയേക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. അവിടെ വര്‍ഷത്തില്‍ ഏകദേശം 317 പൗണ്ട് വരെ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് ഫീസ് ഈടാക്കുന്നു. ജര്‍മനിയില്‍ ഇത് ഏകദേശം 190 പൗണ്ടാണ്. ബ്രിട്ടനിലെ ലൈസന്‍സ് ഫീസ് 191 പൗണ്ടായി ഉയര്‍ന്നാല്‍, ജര്‍മനിയെ മറികടന്ന് ബ്രിട്ടന്‍ രണ്ടാം സ്ഥാനത്തെത്തും.

ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ യുകെയില്‍ കളര്‍ ടി വി ലൈസന്‍സ് ഫീസ് 174.50 പൗണ്ടില്‍ നിന്ന് 180 പൗണ്ടായി ഉയര്‍ത്തിയിരുന്നു. ഇത് 5.50 പൗണ്ടിന്റെ വര്‍ധനവാണ്. പണപ്പെരുപ്പ സൂചികയായ CPI അടിസ്ഥാനമാക്കിയാണ് വര്‍ധനവ് കണക്കാക്കുന്നതെന്ന് യുകെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ബിബിസിയുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുന്ന സാഹചര്യത്തിലാണ് വീണ്ടും വര്‍ധനവ് ചര്‍ച്ചയാകുന്നത്. ലൈസന്‍സ് ഫീസ് ബിബിസിയുടെ പ്രധാന വരുമാന മാര്‍ഗമാണ്. 2024/25 കാലയളവില്‍ ബിബിസിയുടെ മൊത്തം വരുമാനത്തിന്റെ 65 ശതമാനവും ലൈസന്‍സ് ഫീസില്‍ നിന്നായിരുന്നു. അതേസമയം, ലൈസന്‍സ് ഫീസ് അടയ്ക്കാത്തവരുടെ നിരക്ക് 2019/20ലെ 6.95 ശതമാനത്തില്‍ നിന്ന് 2024/25ല്‍ 12.52 ശതമാനമായി ഉയര്‍ന്നതായും പാര്‍ലമെന്റ് ലൈബ്രറി കണക്കുകള്‍ പറയുന്നു.

ജീവിതച്ചെലവ് വര്‍ധന, നെറ്റ്ഫ്‌ലിക്‌സ്, യൂട്യൂബ്, മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രേക്ഷകമാറ്റം, ലൈവ് ടി വി കാണാത്ത വീടുകളുടെ വര്‍ധന എന്നിവയാണ് ലൈസന്‍സ് ഫീസ് സംവിധാനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. ഇതോടെ ബിബിസിയുടെ ഭാവി ഫണ്ടിംഗ് മോഡല്‍ സംബന്ധിച്ച ചര്‍ച്ചകളും ശക്തമാകുകയാണ്. നിലവിലെ ലൈസന്‍സ് ഫീസ് മാതൃക 2027 വരെ തുടരുമെങ്കിലും, അതിനുശേഷം ബിബിസിക്ക് പുതിയ ഫണ്ടിംഗ് സംവിധാനം വേണമോയെന്നത് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. ഫീസ് വീണ്ടും ഉയര്‍ത്താനുള്ള സാധ്യത പുറത്തുവന്നതോടെ പൊതുജനങ്ങള്‍ക്കിടയില്‍ വിമര്‍ശനം ശക്തമായിട്ടുണ്ട്. ഇതിനകം തന്നെ ലൈസന്‍സ് വേണ്ടെന്ന് പ്രഖ്യാപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ, കൂടുതല്‍ ഫീസ് വര്‍ധനവ് ബിബിസിക്കെതിരായ ജനരോഷം കൂട്ടുമെന്നാണ് വിമര്‍ശകരുടെ വാദം.

 
Other News in this category

 
 




 
Close Window