കണ്ണൂര്‍ : ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ റിമാന്‍ഡ് ചെയ്തു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത്. കോടതിനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകാതെ തന്നെ ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
അന്വേഷണ സംഘം കോടതി മുമ്പാകെ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. ജയരാജന്റെ അഭിഭാഷകര്‍ ജാമ്യഹര്‍ജിയും സമര്‍പ്പിച്ചില്ല. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ജയരാജന്‍ കോടതി മുമ്പാകെ അറിയിച്ചു.
നേരത്തെ അന്വേഷണ സംഘം ആവശ്യപ്പെട്ടത് അനുസരിച്ച് ബുധനാഴ്ച രാവിലെ ചോദ്യം ചെയ്യലിനായി ഹാജരായപ്പോഴാണ് ജയരാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രകടനമായായാണ് ടൗണ്‍ സി.ഐ ഓഫീസിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത്. എം.വി ജയരാജന്‍, പി.കെ ശ്രീമതി, ജയിംസ് മാത്യു എം.എല്‍.എ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
ഐ.പി.സി 118 പ്രകാരം കുറ്റകൃത്യം അറിഞ്ഞിട്ടും തടയാതിരുന്നുവെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. ഇതോടെ പുറത്ത് കാത്തുനിന്നിരുന്ന പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിന് നേര്‍ക്ക് കല്ലേറിഞ്ഞു. കണ്ണൂര്‍ എസ്.പിയുടെ വാഹനത്തിന് നേര്‍ക്കും കല്ലേറ് നടന്നു. സംഘര്‍ഷാവസ്ഥയ്ക്കിടയിലും പോലീസ് വാഹനത്തില്‍ അദ്ദേഹത്തെ കോടതിയിലേക്ക് കൊണ്ടുപോയി. 11.45 ഓടെ തന്നെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി.
കേസില്‍ കഴിഞ്ഞ ദിവസം ചൊദ്യം ചെയ്ത ടി.വി.രാജേഷ് എം.എല്‍.എയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പി.ജയരാജനോട് ബുധനാഴ്ച മൂന്നാം ഘട്ട ചോദ്യചെയ്യലിനായി ഹാജരാകാന്‍ നിര്‍ദേശിച്ചത്. ജയരാജന്റെ അറസ്റ്റുണ്ടായാല്‍ ജില്ലയില്‍ പലയിടത്തും ദിവസങ്ങളോളം അക്രമസാധ്യത രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മേഖലകളിലൊക്കെ പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ജില്ലയ്ക്കുപുറത്തുനിന്ന് സേനയെ കണ്ണൂരിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.