ലണ്ടന്‍: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് ബ്രിട്ടനിലെ ചാള്‍സ് രാജാവും കാമിലാ രാജ്ഞിയും. ലോകമെമ്പാടുമുള്ളവര്‍ക്ക് മാര്‍പാപ്പ നല്‍കുന്ന സേവനങ്ങളെയും സഭയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ അടയാളമാണ്. മാര്‍പാപ്പയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖം ഉണ്ടെങ്കിലും, ലോകത്തോട് വിട പറയും മുന്‍പ് ഇത്രയും കാലം ഭക്തിയോടെ താന്‍ സേവിച്ച സഭയോടും ലോകത്തോടും ഈസ്റ്റര്‍ ആശംസകള്‍ പങ്കുവെക്കാന്‍ മാര്‍പ്പാപ്പയ്ക്ക് കഴിഞ്ഞത് ദുഃഖത്തെ ഒരു പരിധിവരെ ലഘൂകരിക്കുന്നതായി ചാള്‍സ് രാജാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഈ മാസം ഒന്‍പതിന് ചാള്‍സ് രാജാവും ഭാര്യ കാമിലാ രാജ്ഞിയും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു ഇരുപത് മിനിറ്റോളം നീണ്ടുനിന്ന സ്വകാര്യ കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ ഇരുവര്‍ക്കും ഹസ്തദാനം നല്‍കുകയും വിവാഹ വാര്‍ഷിക ആശംസകള്‍ നേരുകയും ചെയ്തു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വകാര്യ വസതിയായ സാന്താ മാര്‍ത്തയിലെത്തിയാണ് ചാള്‍സ് രാജാവും കാമില രാജ്ഞിയും കൂടിക്കാഴ്ച നടത്തിയത്. ഇരുപതാം വിവാഹ വാര്‍ഷിക ദിനത്തില്‍ തന്നെ മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ച ഇരുവരും മാര്‍പാപ്പ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചിരുന്നു. ചാള്‍സ് രാജാവിനോട് ഇതേ ആശംസ തന്നെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയും പങ്കുവെച്ചത്. അനുകമ്പ, ആഗോള കത്തോലിക്കാ സഭയുടെ ഐക്യത്തിനായുള്ള കരുതല്‍, പൊതുവായ കാര്യങ്ങളിലെ അശ്രാന്തമായ പ്രതിബദ്ധത, ലോകജനതയുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത എന്നിവയെല്ലാം ഫ്രാന്‍സിസ് മാര്‍പാപ്പയെ വേറിട്ടു നിര്‍ത്തുന്ന ഘടകങ്ങളാണെന്ന് ചാള്‍സ് രാജാവിനു വേണ്ടി ബ്രിട്ടനിലെ ബക്കിങ്ങാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്കൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തുകയാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ പറഞ്ഞു. ആഗോള കത്തോലിക്കാ സഭയെ ധൈര്യപൂര്‍വ്വം നയിച്ച നേതൃത്വം ആയിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടേതെന്നും അഗാധമായ എളിമയുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു. ദരിദ്രരുടെയും അധഃസ്ഥിതരുടെയും മറക്കപ്പെട്ടവരുടെയും പക്ഷത്തു നില്‍ക്കുന്ന നേതാവായിരുന്നു മാര്‍പാപ്പ. യുദ്ധം, പട്ടിണി, പീഡനം, ദാരിദ്ര്യം എന്നിവ അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള വിശ്വാസികളെ കാണാന്‍ അദ്ദേഹം സമയം കണ്ടെത്തി. മനുഷ്യന്റെ ദുര്‍ബലതകളോട് ചേര്‍ന്നുനില്‍ക്കുമ്പോഴും മെച്ചപ്പെട്ട ലോകത്തിനായി ഊര്‍ജസ്വലമായ പ്രത്യാശ അദ്ദേഹം പുലര്‍ത്തുന്നുവെന്നും കിയേര്‍ സ്റ്റാമെര്‍ കൂട്ടിച്ചേര്‍ത്തു.