ജോണ്‍സ്റ്റോണ്‍ (സ്‌കോട്ലന്‍ഡ്): സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനെ ചൊല്ലി പാരാമെഡിക്കല്‍ ജീവനക്കാരും പൊലീസ് ഓഫിസര്‍മാരും തര്‍ക്കിച്ചത് ഏകദേശം 10 മണിക്കൂറോളം . വീട്ടില്‍ വച്ച് മരിച്ച ലൂസി ഗ്രാന്റ് (17) എന്ന വിദ്യാര്‍ഥിനിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പാരാമെഡിക്കല്‍ സംഘം എത്തുമ്പോഴേക്കും ശരീരം നീലനിറമായി മാറുകയും മരവിച്ചു തുടങ്ങുകയും ചെയ്തിരുന്നു. ജോണ്‍സ്റ്റോണിലെ വീട്ടില്‍ വെച്ച് മരണം സ്ഥിരീകരിച്ചു. എന്നാല്‍, മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിന് പകരം, 17 വയസ്സുകാരിയാണോ അതോ പ്രായപൂര്‍ത്തിയായ വ്യക്തിയാണോ എന്നതിനെ ചൊല്ലി ആംബുലന്‍സ് ജീവനക്കാരും പൊലീസും മണിക്കൂറുകളോളം തര്‍ക്കിച്ചു.
ഈ തര്‍ക്കം തെരുവിലേക്ക് വരെ നീണ്ടു. ദുഃഖിതയായ അമ്മ ലിനെറ്റ് ആന്‍ഡേഴ്‌സണ്‍ (44) നിലവിളിച്ച് മൃതദേഹം മാറ്റുന്നതിന് സഹായം അഭ്യര്‍ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ഗൗനിച്ചില്ല. മൂക്കില്‍ നിന്നും വായില്‍ നിന്നും ദ്രാവകം പുറത്തുവന്നപ്പോള്‍ മകളുടെ മുഖം വൃത്തിയാക്കുന്നതില്‍ നിന്ന് പോലും ലിനെറ്റിനെ തടഞ്ഞു. അമ്മ മകളുടെ മുറിയുടെ പുറത്ത് തറയില്‍ കിടന്നാണ് പലപ്പോഴും യാചിച്ചിരുന്നത്. ഒരു മുതിര്‍ന്ന ഡിറ്റക്ടീവ് സ്ഥലത്തെത്തി സ്വകാര്യ ആംബുലന്‍സിനെ വിളിച്ചുവരുത്തിയതിന് ശേഷമാണ് ലൂസിയുടെ മൃതദേഹം ഒടുവില്‍ കൊണ്ടുപോയത്. അപസ്മാരമാണ് മരണ കാരണം. അമ്മയും ലൂസിയുടെ രണ്ട് സഹോദരങ്ങളും ഈ തര്‍ക്കം കണ്ടതിന് ശേഷം മാനസികാഘാതത്തിലായി.
പിറ്റേന്ന് പൊലീസ് വീട്ടിലെത്തി ക്ഷമ ചോദിക്കുകയും അന്വേഷണം ആരംഭിക്കുകയാണെന്ന് ദുഃഖിതരായ കുടുംബത്തെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി ലിനെറ്റ് മകള്‍ക്ക് അപസ്മാര ചികിത്സ ലഭ്യമാക്കുന്നതിനായി എന്‍എച്ച്എസുമായി പോരാടുകയായിരുന്നു. 12 മാസത്തിനിടെ 60 തവണ ലൂസിക്ക് അപസ്മാരം വന്നിരുന്നു. 'കഠിനമായ പരിശ്രമത്തിലൂടെ' ലിനെറ്റ് ലൂസിയുടെ ആശുപത്രി അപ്പോയിന്റമെന്റുകള്‍ ഈ മാസത്തേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നു. 'ഏപ്രില്‍ 24ന് ആശുപത്രിയില്‍ പോകുന്നതിന് പകരം എന്റെ കുഞ്ഞിന് പോസ്റ്റ്മോര്‍ട്ടം നടത്തും' - അപ്പോയിന്റമെന്റുകള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ വിഫലമായ വിഷമത്തില്‍ ലിനെറ്റ് പറഞ്ഞു.