ലണ്ടന്‍: എപ്‌സ്‌റ്റൈന്‍ ഫയലുകളിലെ വെളിപ്പെടുത്തലുകള്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിക്കുമ്പോള്‍, സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ എംപിമാരുടെ അസാധാരണ യോഗം വിളിച്ചു ചേര്‍ത്തു. ഇന്ന് വൈകിട്ടാണ് ലേബര്‍ പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗം നടക്കുന്നത്.
ലോര്‍ഡ് പീറ്റര്‍ മാന്‍ഡേല്‍സണെ അമേരിക്കന്‍ അംബാസിഡറായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രിസഭയിലെ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗന്‍ മക്‌സ്വീനി രാജിവച്ച സാഹചര്യത്തില്‍, പ്രധാനമന്ത്രിയും ധാര്‍മികതയുടെ പേരില്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. പാര്‍ട്ടിക്കുള്ളിലും ഇതിന് പിന്തുണ വര്‍ധിക്കുന്നതായി സൂചന.
ഗോര്‍ഡന്‍ ബ്രൗണ്‍ മന്ത്രിസഭയില്‍ അംഗമായിരിക്കെ രാജ്യത്തിന്റെ സുപ്രധാന രഹസ്യരേഖകള്‍ എപ്‌സ്‌റ്റൈനു കൈമാറിയതും, എപ്‌സ്‌റ്റൈന്റെ വലയത്തിലെ സ്ത്രീകളുമായി മാന്‍ഡേല്‍സണ്‍ പലകുറി ബന്ധപ്പെട്ടിരുന്നുവെന്നുമാണ് പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നത്. ഇതോടെ മാന്‍ഡേല്‍സണെ പാര്‍ട്ടി പുറത്താക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്.
സ്റ്റാമര്‍ രാജിവയ്ക്കണമെന്നും, ഇടക്കാല പ്രധാനമന്ത്രിയെ നിയമിച്ച് രാജ്യം ഭരിക്കണമെന്നും ആവശ്യപ്പെട്ട് ലേബര്‍ എംപിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. മാഞ്ചസ്റ്ററിലെ ഗോര്‍ട്ടോണ്‍ ആന്‍ഡ് ഡെന്റണില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുമ്പ് രാജിവയ്ക്കാതെ പോകുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുമെന്ന് വിമതര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലിയുടെയും നോര്‍ത്ത് അയര്‍ലന്‍ഡ് സെക്രട്ടറി ഹിലാരി ബെന്റിന്റെയും പേരുകളാണ് ഇടക്കാല നേതൃസ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.
അതേസമയം, ഉപപ്രധാനമന്ത്രി ഡേവിഡ് ലാമിയും സ്റ്റാമറിനെതിരെ തിരിയുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. മാന്‍ഡേല്‍സണെ നിയമിക്കുന്നതിനെതിരെ ലാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥന്‍ പൗവലും വിദേശകാര്യ സെക്രട്ടറി ആയിരുന്ന എയ്ഞ്ചല റെയ്നറും നിയമനത്തിനെതിരെ നിലപാട് എടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിവിധ തൊഴിലാളി യൂണിയനുകളും സ്റ്റാമറിനെതിരെ സമ്മര്‍ദ്ദം ചെലുത്തുന്നു. ഫയര്‍ ബ്രിഗേഡ് യൂണിയന്‍ നേതാവ് സ്റ്റീവ് റൈറ്റ് പരസ്യമായി തന്നെ സ്റ്റാമര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി ഒരു ഉപജാപക സംഘത്തിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതാണ് തെറ്റായ തീരുമാനങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുന്ന ഈ സംഭവവികാസങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പാര്‍ട്ടിയുടെ ഭാവി നിര്‍ണയിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു