ലണ്ടന്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ കേസില്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകള്‍ സൃഷ്ടിച്ച വിവാദങ്ങള്‍ക്ക് പിന്നാലെ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍-വിന്‍ഡ്‌സര്‍ വിന്‍ഡ്‌സറിലെ വസതിയായ റോയല്‍ ലോഡ്ജ് ഒഴിഞ്ഞു. തിങ്കളാഴ്ച രാത്രിയോടെ ആന്‍ഡ്രൂ സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റിലേക്ക് താമസം മാറിയതായി ബക്കിങ്ങാം കൊട്ടാരം സ്ഥിരീകരിച്ചു.
സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റിലെ 'വുഡ് ഫാം' വസതിയിലാണ് ആന്‍ഡ്രൂ നിലവില്‍ താമസിക്കുന്നത്. എസ്റ്റേറ്റിലെ തന്നെ 'മാര്‍ഷ് ഫാം' എന്ന വസതിയില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതോടെ അദ്ദേഹം അവിടെ സ്ഥിരതാമസമാക്കും. ഈ വസതിയുടെ ചെലവുകള്‍ വഹിക്കുന്നത് രാജാവ് ചാള്‍സാണ്. പൊതുജന ശ്രദ്ധയില്‍ നിന്നും ആന്‍ഡ്രൂവിനെ മാറ്റി നിര്‍ത്താനാണ് കൊട്ടാരത്തിന്റെ ഈ നീക്കം ലക്ഷ്യമിടുന്നത്.
യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളില്‍ ആന്‍ഡ്രൂവിനെതിരെയുള്ള പുതിയ വിവരങ്ങള്‍ വെളിപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ചില ചിത്രങ്ങളും എപ്സ്റ്റീനുമായി നടത്തിയ നിരവധി ഇമെയില്‍ സന്ദേശങ്ങളും ഫയലുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2010ല്‍ റോയല്‍ ലോഡ്ജില്‍ വെച്ച് ഒരു യുവതിയുമായി ആന്‍ഡ്രൂ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണം തേംസ് വാലി പൊലീസ് പരിശോധിക്കുന്നുണ്ട്. രാജകീയ വസതിയില്‍ ഇത്തരം ആരോപണം ഉയരുന്നത് ഇതാദ്യമായാണ്.
എപ്സ്റ്റീന്‍ കേസില്‍ യുഎസ് കോണ്‍ഗ്രസിന് മുന്‍പാകെ മൊഴി നല്‍കാന്‍ ആന്‍ഡ്രൂവിനുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് അദ്ദേഹത്തിന്റെ 'പ്രിന്‍സ്' പദവി നീക്കം ചെയ്തത്. റോയല്‍ ലോഡ്ജിന്റെ ലീസ് കാലാവധി അവസാനിപ്പിക്കാന്‍ കൊട്ടാരം ഔദ്യോഗികമായി നോട്ടീസ് നല്‍കിയിരുന്നു. കെട്ടിടത്തിന്റെ മോശം അവസ്ഥ കണക്കിലെടുത്ത് മുന്‍കൂറായി നല്‍കിയ തുകയ്ക്കുള്ള നഷ്ടപരിഹാരം ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വന്തം വസ്തുക്കള്‍ ശേഖരിക്കാനായി വരും ആഴ്ചകളില്‍ അദ്ദേഹം വിന്‍ഡ്‌സറിലേക്ക് മടങ്ങിയെത്തുമെങ്കിലും ഇനി അദ്ദേഹത്തിന്റെ സ്ഥിരം കേന്ദ്രം നോര്‍ഫോക്ക് ആയിരിക്കും