ലണ്ടന്‍: അധികാരമേല്‍ക്കുന്നതിന് മുന്‍പ് മാധ്യമപ്രവര്‍ത്തകര്‍ ആശ്രയിക്കുന്ന രഹസ്യ ഉറവിടങ്ങളെ കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് ചാരപ്പണി നടത്തിയെന്ന ആരോപണത്തില്‍ ബ്രിട്ടിഷ് കാബിനറ്റ് ഓഫിസ് മന്ത്രി ജോഷ് സൈമണ്‍സ് വിവാദത്തില്‍. മാധ്യമ സ്വാതന്ത്ര്യത്തെ നേരിട്ടുള്ള കടന്നുകയറ്റമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ നീക്കത്തെ വിലയിരുത്തുന്നത്.
2023ല്‍ 'ലേബര്‍ ടുഗദര്‍' എന്ന ചിന്താധാരാ സംഘടനയുടെ ചീഫ് എക്‌സിക്യൂട്ടീവായിരിക്കെയാണ് സൈമണ്‍സ് ഈ നടപടി സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഘടനയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് മാധ്യമങ്ങള്‍ എങ്ങനെ വിവരം ശേഖരിച്ചു എന്നത് കണ്ടെത്താനായിരുന്നു ശ്രമം.
2017-2020 കാലയളവില്‍ ലഭിച്ച ഏഴ് ലക്ഷത്തിലധികം പൗണ്ടിന്റെ സംഭാവനകള്‍ സമയബന്ധിതമായി വെളിപ്പെടുത്തുന്നതില്‍ ലേബര്‍ ടുഗദര്‍ പരാജയപ്പെട്ടിരുന്നു. ഈ നിയമലംഘനത്തെ തുടര്‍ന്ന് 2021 സെപ്റ്റംബറില്‍ ബ്രിട്ടിഷ് ഇലക്ടറല്‍ കമ്മീഷന്‍ സംഘടനയ്ക്ക് 14,250 പൗണ്ട് പിഴ ചുമത്തുകയും ചെയ്തു. ഈ സാമ്പത്തിക ക്രമക്കേടുകള്‍ മാധ്യമങ്ങള്‍ എങ്ങനെ പുറത്തുകൊണ്ടുവന്നു എന്നതായിരുന്നു സംഘടനയെ അലട്ടിയിരുന്ന പ്രധാന ചോദ്യം.
പുറത്ത് വന്ന കരാര്‍ രേഖകള്‍ പ്രകാരം, ആഗോള പിആര്‍-ലോബിയിങ് ഏജന്‍സിയായ 'APCO വേള്‍ഡ് വൈഡ്' നെ സൈമണ്‍സ് ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. 'സണ്‍ഡേ ടൈംസ്' പത്രത്തില്‍ വന്ന വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുക എന്നതായിരുന്നു ഏജന്‍സിക്ക് നല്‍കിയ പ്രധാന നിര്‍ദ്ദേശം.
ഡിജിറ്റല്‍ രേഖകളുടെ ചോര്‍ച്ച കണ്ടെത്തല്‍, വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് വിവരശേഖരണം, ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ലേബര്‍ ടുഗദറിനെതിരായ വാര്‍ത്താ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പുതിയ നറേറ്റീവുകള്‍ സൃഷ്ടിക്കല്‍ എന്നിവ കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുന്‍ മാധ്യമപ്രവര്‍ത്തകനും നിലവില്‍ ലോബിയിസ്റ്റുമായ ടോം ഹാര്‍പ്പറെയാണ് ഈ ദൗത്യത്തിന് നിയോഗിച്ചതെന്നും പറയുന്നു.
സംഭവത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്