ലണ്ടന്‍: യുഎസ്, ഇസ്രയേല്‍ ഇറാനെതിരായ സൈനിക നടപടികള്‍ ബ്രിട്ടനിലെ ചില ഭാഗങ്ങളില്‍ ആഹ്ലാദപ്രകടനത്തിന് കാരണമായെങ്കിലും, ഇതിന്റെ സാമ്പത്തിക പ്രത്യാഘാതം രാജ്യത്തെ കുടുംബങ്ങളെ തന്നെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നു. പ്രധാനമായും എണ്ണവിലയാണ് പ്രതിസന്ധി. ഇറാനെതിരായ ആക്രമണം എണ്ണവിപണിയെ ബാധിക്കുകയും ക്രൂഡ് ഓയില്‍ വില ഉയരുകയും ചെയ്യും. ഇതോടെ പെട്രോള്‍ വില വര്‍ധിക്കുകയും, പണപ്പെരുപ്പം കുതിക്കുകയും ചെയ്യും. പലിശ നിരക്കുകള്‍ ഉടന്‍ കുറയുമെന്ന പ്രതീക്ഷയും തകരാന്‍ സാധ്യതയുണ്ട്.
യുഎസ് നേവല്‍ ശക്തിയെ മിഡില്‍ ഈസ്റ്റിലേക്ക് അയച്ചതോടെ വിപണിയില്‍ ആശങ്ക ഉയര്‍ന്നിരുന്നു. കഴിഞ്ഞ ആഴ്ച മുതല്‍ ഇന്ധനവില ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച വിപണി തുറക്കുമ്പോള്‍ എണ്ണവില കുത്തനെ ഉയരുമെന്നാണ് വിലയിരുത്തല്‍. പേര്‍ഷ്യന്‍ ഗള്‍ഫ് വഴി നടക്കുന്ന എണ്ണ കയറ്റുമതി തടസ്സപ്പെടുമെന്നതാണ് പ്രധാന കാരണം.
ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ശേഖരമാണ് ഇറാന്റെത്. കൂടാതെ ലോകത്തിലെ 20% എണ്ണയും ഗ്യാസ് വിതരണവും നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലാണ്. യുദ്ധം തുടങ്ങിയതോടെ ഇറാന്‍ ഹോര്‍മുസ് അടച്ചതോടെ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള പ്രധാന എണ്ണ ഉത്പാദകരും പ്രത്യാഘാതം നേരിടും.
ഇന്ധനവില വര്‍ധന പണപ്പെരുപ്പത്തില്‍ 0.7% വരെ വളര്‍ച്ച സമ്മാനിക്കുമെന്ന ആശങ്കയുണ്ട്. ഇത് നടപ്പായാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ കുറയ്ക്കുന്നത് ബുദ്ധിമുട്ടാകും. ഇതോടെ മോര്‍ട്ട്‌ഗേജ് എടുത്തവരും മറ്റ് കടങ്ങള്‍ എടുത്തവരും ഉയര്‍ന്ന തിരിച്ചടവ് ബാധ്യതയില്‍ തുടരുമെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്