ലണ്ടന്‍/ബ്രാഡ്ഫോര്‍ഡ്: കോവിഡ് മഹാമാരിയുടെ ഭീതിയില്‍ വിറങ്ങലിച്ചിരുന്ന കാലത്ത് പരിശോധനയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി കോടികള്‍ തട്ടിയെടുത്ത കേസില്‍ ബ്രിട്ടിഷ് മുന്‍ മന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ഷാഹിദ് മാലിക് കുടുങ്ങി.
'ആര്‍.ടി ഡയഗ്‌നോസ്റ്റിക്‌സ്' എന്ന സ്ഥാപനമാണ് ഈ വന്‍ അഴിമതിയുടെ കേന്ദ്രം. പരിശോധനയ്ക്കായി ലഭിച്ച സാംപിളുകള്‍ ലബോറട്ടറിയില്‍ പരിശോധിക്കാതെ ഉപേക്ഷിക്കുകയും, എല്ലാവര്‍ക്കും വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തതിലൂടെ ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ അപകടത്തിലാക്കുകയായിരുന്നു.
31 ദിവസത്തിനുള്ളില്‍ (2021 മേയ് 16 മുതല്‍ ജൂണ്‍ 16 വരെ) 6.67 ദശലക്ഷം പൗണ്ട് (ഏകദേശം 73 കോടി രൂപ) സമ്പാദിച്ച കമ്പനി, ഹാലിഫാക്‌സിലെ സൗകര്യമില്ലാത്ത കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പോസിറ്റീവ് ഫലങ്ങളുടെ എണ്ണം അസ്വാഭാവികമായി കുറവാണെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.
2005 മുതല്‍ 2010 വരെ ഡ്യൂസ്ബറിയിലെ എം.പി. ആയിരുന്ന ഷാഹിദ് മാലിക്, ടോണി ബ്ലെയര്‍, ഗോര്‍ഡന്‍ ബ്രൗണ്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നു. കമ്പനിയില്‍ നിന്ന് 1.5 ദശലക്ഷം പൗണ്ട് (ഏകദേശം 16.5 കോടി രൂപ) ലാഭവിഹിതമായി കൈപ്പറ്റിയതായാണ് ആരോപണം. അംഗീകാരമില്ലാത്ത കോവിഡ് ടെസ്റ്റ് കിറ്റുകള്‍ തുര്‍ക്കിയില്‍ നിന്ന് എത്തിക്കാന്‍ മുന്‍കൈ എടുത്തതും, ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവച്ച ശേഷവും ബാങ്ക് അക്കൗണ്ടുകള്‍ നിയന്ത്രിച്ചതും മാലിക്കാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കൂടാതെ, 'അവറി ലാബ്‌സ്' (Avery Labs) എന്ന പേരില്‍ മറ്റൊരു കമ്പനി ആരംഭിച്ച് തട്ടിപ്പ് തുടരാന്‍ ശ്രമിച്ചതായും കോടതിയില്‍ ബോധിപ്പിച്ചു.
മറ്റ് പ്രതികള്‍
- ഫൈസല്‍ ഷൗക്കത്ത് (38): മുന്‍ കൗണ്‍സിലറും ഫാര്‍മസിസ്റ്റും; ലാബിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു.
- മൂര്‍: ഓപ്പറേഷന്‍സ് ഡയറക്ടര്‍; മുന്‍കാല തട്ടിപ്പ് അനുഭവങ്ങള്‍ ഒളിച്ചുവച്ച് അനുമതി തേടി.
- ഡോ. അലക്‌സാണ്ടര്‍ സര്‍നെ (70): വിരമിച്ച ശാസ്ത്രജ്ഞന്‍; ലാബിന് അംഗീകാരം നേടിക്കൊടുക്കാന്‍ പേരും പ്രശസ്തിയും ഉപയോഗിച്ചു.
- ലിന്‍ കോണല്‍ (64): മാലിക്കിന്റെ വിശ്വസ്തയും മാനേജ്മെന്റ് ടീമിലെ പ്രധാനിയുമായിരുന്നു.
കുറ്റങ്ങള്‍
തട്ടിപ്പ്, പൊതുശല്യം ഉണ്ടാക്കല്‍, കള്ളപണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഷാഹിദ് മാലിക്കിനും സംഘത്തിനുമെതിരെ ചുമത്തിയിരിക്കുന്നത്. താന്‍ കേവലം ഒരു നിക്ഷേപകന്‍ മാത്രമാണെന്നും തട്ടിപ്പില്‍ പങ്കില്ലെന്നുമാണ് മാലിക് കോടതിയില്‍ വാദിക്കുന്നത്.
ബ്രിട്ടിഷ് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ഈ കേസിന്റെ വിചാരണ വരും ദിവസങ്ങളിലും തുടരും. കുറ്റം തെളിയിക്കപ്പെട്ടാല്‍ മുന്‍ മന്ത്രിക്കും സംഘത്തിനും ദീര്‍ഘകാലം തടവുശിക്ഷ അനുഭവിക്കേണ്ടി വരും