ലണ്ടന്‍: വാടകയ്ക്ക് താമസിക്കുന്നവര്‍ക്കുള്ള കൂടുതല്‍ അവകാശങ്ങള്‍ ഉറപ്പാക്കുന്ന പുതിയ നിയമം ബ്രിട്ടനില്‍ പ്രാബല്യത്തില്‍ വന്നതോടെ പ്രതീക്ഷിച്ചതിനേക്കാള്‍ വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. നിയമം ഗുണത്തേക്കാള്‍ ദോഷം ചെയ്യാനിടയുണ്ടെന്ന മുന്നറിയിപ്പുകള്‍ യാഥാര്‍ഥ്യമാകുന്നതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുതന്നെ നിരവധി ലാന്‍ഡ്ലോര്‍ഡുകള്‍ തങ്ങളുടെ വാടക വീടുകള്‍ വില്‍പ്പനയ്ക്ക് വെക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കര്‍ശനമായ നിയമങ്ങള്‍, പുതിയ നിബന്ധനകള്‍, കൂടിയ നികുതി സമ്മര്‍ദങ്ങള്‍ എന്നിവയാണ് ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്ന് വിലയിരുത്തുന്നു.
എസ്റ്റേറ്റ് ഏജന്‍സിയായ സാവില്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, മാര്‍ച്ചില്‍ അവസാനിച്ച 12 മാസത്തിനിടെ ബ്രിട്ടനില്‍ 2,54,000 വാടക വീടുകളാണ് വില്‍പ്പന വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ശരാശരി ദിവസേന 700ഓളം വീടുകള്‍ വിപണിയില്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2025 മാര്‍ച്ചിനെ അപേക്ഷിച്ച് ഇത്തവണ മാര്‍ച്ചില്‍ വാടക വീടുകളുടെ വില്‍പ്പന 9 ശതമാനം വര്‍ധിച്ചു. 2024നുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 28 ശതമാനം കൂടുതലാണ്. റെന്റേഴ്സ് റൈറ്റ്സ് ആക്ട് പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പേ തന്നെ ഇത്തരത്തിലുള്ള വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.
വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുകയും മുന്‍കൂര്‍ തുക കുറയ്ക്കുകയും ചെയ്യുന്ന നിയമപരിഷ്കാരങ്ങള്‍ ലാന്ഡ്ലോര്ഡുകളെ വിപണിയില്‍ നിന്ന് പിന്‍വാങ്ങാന്‍ പ്രേരിപ്പിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. കൂടാതെ റീമോര്‍ട്ട്ഗേജ് നിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നതും ലാന്ഡ്ലോര്ഡുകള്ക്ക് സാമ്പത്തികമായി തിരിച്ചടിയാകുന്ന ഘടകമായി ചൂണ്ടിക്കാണിക്കുന്നു.