Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.0989 INR  1 EURO=111.2842 INR
ukmalayalampathram.com
Sun 03rd May 2026
 
 
UK Special
  Add your Comment comment
വിംബിള്‍ഡണ്‍ സ്‌കൂള്‍ അപകടം: ഡ്രൈവര്‍ക്കെതിരെ കേസ്; പുനരന്വേഷണത്തില്‍ പുതിയ തെളിവുകള്‍
reporter

ലണ്ടന്‍: ലണ്ടനിലെ വിംബിള്‍ഡണ്‍ പ്രദേശത്തെ പ്രൈമറി സ്‌കൂളിലേക്ക് കാര്‍ ഇടിച്ചുകയറി ഇന്ത്യന്‍ വംശജയായ നൂരിയ സജ്ജാദ് ഉള്‍പ്പെടെ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു. പുനരന്വേഷണത്തെ തുടര്‍ന്ന് 49-കാരിയായ ക്ലെയര്‍ ഫ്രീമാന്റിലിനെതിരെ 'അപകടകരമായ ഡ്രൈവിംഗ്' വഴി മരണം സംഭവിക്കാനിടയാക്കിയ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 2023 ജൂലൈയില്‍ സ്റ്റഡി പ്രെപ്പ് സ്‌കൂള്‍ പരിസരത്താണ് നാടിനെ നടുക്കിയ അപകടം നടന്നത്. എട്ട് വയസ്സുകാരായ നൂരിയ സജ്ജാദ്, സെറീന ലോ എന്നിവരാണ് മരണപ്പെട്ടത്. ആദ്യഘട്ട അന്വേഷണത്തില്‍ ഇത് യാദൃശ്ചികമായ അപകടമാണെന്ന് വിലയിരുത്തി ഡ്രൈവര്‍ക്കെതിരെ കുറ്റങ്ങള്‍ ഒഴിവാക്കിയിരുന്നു.

എന്നാല്‍ മെട്രോപൊളിറ്റന്‍ പോലീസ് കേസ് വീണ്ടും അന്വേഷിച്ചപ്പോള്‍ നിര്‍ണായകമായ പുതിയ തെളിവുകള്‍ ലഭിച്ചതായി ലണ്ടന്‍ നോര്‍ത്ത് ഡെപ്യൂട്ടി ചീഫ് ക്രൗണ്‍ പ്രോസിക്യൂട്ടര്‍ ഡേവിഡ് മലോണ്‍ അറിയിച്ചു. അപകടകരമായ ഡ്രൈവിംഗിലൂടെ രണ്ട് മരണങ്ങള്‍ക്കും ഏഴ് ഗുരുതര പരിക്കുകള്‍ക്കും കാരണമായെന്ന കുറ്റങ്ങളാണ് ഫ്രീമാന്റിലിനെതിരെ ചുമത്തിയിരിക്കുന്നത്. ജൂണ്‍ 16-ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതി ഹാജരാകണം. ആദ്യ അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് സമ്മതിച്ചു. ആദ്യ അന്വേഷണ സംഘത്തിലെ 11 ഉദ്യോഗസ്ഥര്‍ക്കെതിരെ നിലവില്‍ സ്വതന്ത്ര അന്വേഷണം പുരോഗമിക്കുകയാണ്.

അപകടത്തില്‍ പരിക്കേറ്റ നൂരിയയുടെ മാതാവ് സ്മേര ചോഹനും പിതാവ് സജ്ജാദ് ബട്ടും അന്വേഷണത്തിലെ കാലതാമസത്തെയും വീഴ്ചകളെയുംതിരെ ശക്തമായി രംഗത്തുവന്നിരുന്നു. സ്‌കൂളിലെ അവസാനദിന ആഘോഷങ്ങള്‍ക്കിടെയാണ് അമിതവേഗതയില്‍ എത്തിയ കാര്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. സംഭവത്തില്‍ പോലീസിന്റെ വീഴ്ചയ്ക്ക് മാപ്പ് പറഞ്ഞ കമാന്‍ഡര്‍ ചാര്‍മെയ്ന്‍ ബ്രെന്യ, ഗുരുതര വാഹനാപകടങ്ങള്‍ അന്വേഷിക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഉറപ്പുനല്‍കി. പ്രതിക്കെതിരായ നിയമനടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍, വിചാരണയെ ബാധിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഒഴിവാക്കണമെന്ന് പ്രോസിക്യൂഷന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

 
Other News in this category

 
 




 
Close Window