അടിയന്തിരമായി ബ്രിട്ടന്‍ ചെയ്യേണ്ട കാര്യമെന്തെന്നു ഭരിക്കുന്ന ബുദ്ധികേന്ദ്രങ്ങള്‍ തിരിച്ചറിയുന്നില്ല. അതിന്റെ ദോഷം യുണൈറ്റഡ് കിങ്ഡം എന്ന രാഷ്ട്രത്തിന്റെ അടിത്തറയെ കാര്‍ന്നു കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ ഭീകരവിരുദ്ധ യുദ്ധത്തിന് അമേരിക്കയ്ക്കു കോപ്പുകൂട്ടാന്‍ കൂടെപ്പോകുന്ന ബ്രിട്ടീഷ് സൈന്യത്തിനെതിരേയുള്ള പ്രതികാരത്തിന് ഭീകരര്‍ തക്കം പാര്‍ത്തിരിക്കുകയാണ്. വിദേശികളെയല്ല, ബ്രിട്ടനില്‍ ജീവിക്കുന്നവരെയാണ് അതിനായി അവര്‍ ഉപകരണമാക്കുന്നത്. പെണ്‍കുട്ടികളാണ് ഭീകരരുടെ ടാര്‍ജറ്റ്. ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടികളെ ഭീകരര്‍ ആകര്‍ഷിക്കുന്നതു മുന്‍കൂട്ടി കാണാനോ തടയാനോ വല്യേട്ടന്‍ ഭാവം നടിക്കുന്ന ബോര്‍ഡര്‍ ഏജന്‍സിക്കു കഴിയുന്നില്ല. സോഷ്യല്‍നെറ്റ് വര്‍ക്കുകളിലൂടെയും മറ്റു കമ്യൂണിക്കേഷനുകളിലൂടെയും ഭീകരര്‍ ബ്രിട്ടനിലെ ചെറുപ്പക്കാരുമായി സല്ലപിക്കുന്നതു തടയാനുള്ള സാങ്കേതിക ശേഷിയില്ലെങ്കില്‍ പിന്നെ ഏത് അര്‍ഥത്തിലാണ് ബ്രിട്ടന്‍ വികസിത രാഷ്ട്രമാണെന്ന് ഇവിടെയുള്ളവര്‍ അഹങ്കരിക്കുന്നത്...?
ഇന്നലെയും സിറയയിലേക്കു കടക്കാന്‍ ആറു പേര്‍ ശ്രമിച്ചു. തുര്‍ക്കി സൈന്യമാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്തേ, ബ്രിട്ടന്റെ സുരക്ഷാ ഏജന്‍സികള്‍ ഈ കുട്ടികള്‍ അതിര്‍ത്തി കടക്കുന്നത് അറിഞ്ഞില്ലേ...? ഇവര്‍ എന്തിനാണു തുര്‍ക്കിയിലേക്കു പോകുന്നതെന്നു മനസിലാക്കാന്‍ ബ്രിട്ടീഷ് പൊലീസിനു കഴിഞ്ഞില്ലേ ? സിറിയയില്‍ പോയി രാപാര്‍ക്കാന്‍ എന്ത് ആകര്‍ഷണമാണ് അവിടെയെന്നു ചോദിക്കാനുള്ള ആര്‍ജവം ബോര്‍ഡര്‍ ഏജന്‍സിയിലെ ബുദ്ധിരാക്ഷസന്മാര്‍ക്കു തോന്നിയില്ലേ ? ബ്രിട്ടന്‍ സമാധാനത്തിന്റെ സ്വര്‍ഗമെന്ന് ഉളുപ്പില്ലാതെ വിശേഷിപ്പിക്കാന്‍ ഇവര്‍ക്ക് എന്ത് അര്‍ഹത ? ലണ്ടന്‍ നഗരം മുതല്‍ വെയ്ല്‍സ് വരെയുള്ള പ്രദേശങ്ങളിലൂടെ കണ്ണുകെട്ടി നടന്നാലും വഴി തെറ്റാതെ ലക്ഷ്യ സ്ഥാനത്ത് എത്തുന്നവരെ കണ്ടെത്തിയാണ് ഭീകരര്‍ സിറിയയിലേക്കു കൊണ്ടുപോകുന്നത്. ചെന്നായയ്‌ക്കോ പോര്‍ക്കിനോ ഉള്ള വിവേകം പോലുമില്ലാത്ത ഭീകരരുടെ കൈകളില്‍ അവര്‍ മൃഗങ്ങളായി പരിശീലിപ്പിക്കപ്പെട്ടു തിരിച്ചെത്തും. അവരുടെ മടങ്ങി വരവ് യുകെയില്‍ പൂന്തോട്ടങ്ങള്‍ നിര്‍മിക്കാനായിരിക്കില്ല. വരുംകാല ബ്രിട്ടന്റെ ദുരന്തം ഇവരായിരിക്കും.
വഴിവക്കിലും വീട്ടിനുള്ളിലും, എന്തിന് വീട്ടില്‍പ്പോലും തുമ്മിയാല്‍ ഓടിയെത്തുന്ന പൊലീസ് സര്‍വീസും സ്‌കോട്‌ലന്‍ഡ് യാര്‍ഡും ഇതൊക്കെ കണ്ടും കേട്ടും ഉറക്കം തൂങ്ങിയിരിക്കുന്നതിന്റെ പൊരുളെന്താണെന്നു മനസിലാകുന്നില്ല. അമേരിക്കയ്ക്കു മാത്രമല്ല ഭീകരര്‍ ഭീഷണിയാകുന്നത്. ലോകത്തിന്റെ നെറുകയിലാണ് കൊലപാതകികള്‍ തോക്കു ചൂണ്ടി നില്‍ക്കുന്നത്. ഒരു ക്ലിക്കില്‍ ബ്രിട്ടനിലെ മുഴുവന്‍ കംപ്യൂട്ടറുകളെയും സ്‌കാനിങ്ങിന് വിധേയമാക്കാനുള്ള സംവിധാനം ഇന്റലിജന്‍സിനുണ്ട്. ഫോണ്‍ നെറ്റ്‌വര്‍ക്കുകളിലെ ഓരോ കോളുകളും കടന്നുപോകുന്നത് നിരീക്ഷണ വലയങ്ങളിലൂടെയാണ്. കത്തും മറ്റു വാര്‍ത്താ വിനിമയങ്ങളുമെല്ലാം കൃത്യമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. എന്നിട്ടും, ബ്രിട്ടനിലെ കുട്ടികളെ ഭീകരപ്രവര്‍ത്തകര്‍ പറഞ്ഞു മയക്കിയെടുക്കുന്നത് ഏതു മാര്‍ഗത്തിലൂടെയാണെന്നു കണ്ടെത്താന്‍ ഇത്രയും താമസമെന്ത്...?
കുടിയേറ്റക്കാരുടെ ശബ്ദം ഉയരുന്നതു ബ്രിട്ടന്‍ വച്ചു നീട്ടുന്ന ആനുകൂല്യങ്ങള്‍ക്കു വേണ്ടി മാത്രമല്ല. മനുഷ്യത്വം എവിടെയും സംരക്ഷിക്കപ്പെടണമെന്നു വാദിക്കാന്‍ ഇന്ത്യന്‍ സമൂഹം ഏതു പാതിരാത്രിയിലും നിസ്വാര്‍ഥരോടൊപ്പമുണ്ടാകും.
ഭാവി തലമുറയെ രക്തദാഹികള്‍ക്കു വിട്ടുകൊടുക്കുന്നതിനെതിരേ ജനകീയ കൂട്ടായ്മകൂടിയുണ്ടാകണം. യുദ്ധത്തിലൂടെ നേടുന്നതു മരണത്തിന്റെ കോട്ടയാണെന്നും ഫലം ഭൂമിയുടെ നാശമാണെന്നും മനസിലാക്കിക്കൊടുക്കണം. ഉപദേശിക്കാനുള്ള അധികാരം ഇപ്പോഴും രക്ഷിതാക്കള്‍ക്കുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം കുട്ടികള്‍ വഴി തെറ്റിപ്പോകാതിരിക്കാനുള്ള നിയമങ്ങള്‍കൂടി നിര്‍മിക്കാന്‍ സര്‍ക്കാരും പ്രതിജ്ഞാബദ്ധമാകണം.
ഇതോടൊപ്പം ചേര്‍ത്തുവയ്ക്കാന്‍ ഒരു വാര്‍ത്ത :
(സിറിയയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഒമ്പതു ബ്രിട്ടീഷ് വംശജരെ തുര്‍ക്കി സൈന്യം അറസ്റ്റു ചെയ്തു. ഇവര്‍ തെക്കന്‍ തുര്‍ക്കിയില്‍ ഹതായ് മേഖലയിലുള്ള തുര്‍ക്കി-സിറിയന്‍ അതിര്‍ത്തി മുഖാന്തിരം സിറിയയിലേക്കു കടക്കാന്‍ ശ്രമിക്കുമ്പോഴാണു പിടിയിലായത്. സൈന്യത്തിന്റെ വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിറിയയിലെ ഐഎസ് ഭീകരസംഘടനയില്‍ ചേരാന്‍ വിദേശ പൗരന്മാര്‍ ശ്രമിക്കുന്നതു തടയാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്നു തുര്‍ക്കി കുറ്റപ്പെടുത്തിയിരുന്നു. ഐഎസില്‍ ചേരാന്‍ പോയ സുഡാനീസ് വംശജരായ ബ്രിട്ടീഷ് മെഡിക്കല്‍ വിദ്യാര്‍ഥികളെ കഴിഞ്ഞ മാസം തുര്‍ക്കിയില്‍ വച്ചു കാണാതായിരുന്നു. ഫെബ്രുവരിയില്‍ അങ്കാറ വഴി സിറിയയിലേക്കു കടന്ന മൂന്നു ബ്രിട്ടീഷ് കൗമാരക്കാരികളെ തടയാന്‍ കഴിയാത്തതിന്റെ പേരില്‍ തുര്‍ക്കിക്കു നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് അതിര്‍ത്തിയില്‍ കര്‍ശനമായ പരിശോധനയാണു നടത്തുന്നത്. ) |