|
കേരളം നേരിടുന്ന അസാധാരണമായ മഴക്കെടുതിയിൽ തോട്ടം മേഖല ദുരിതക്കയത്തിലായി. ഇപ്പോഴുണ്ടായ ഉത്പാദന നഷ്ടം മാത്രം 1000 കോടിയിലേറെ വരുമെന്ന് കണക്കാക്കുന്നു. റബർ, കുരുമുളക്, ഏലാം തുടങ്ങിയ വിളകൾക്ക് വൻ തോതിൽ സ്ഥായിയായ നാശനഷ്ടം സംഭവിച്ചിടുണ്ട്.
വേനലിലെ ഉത്പാദന മുരടിപ്പ് കഴിഞ്ഞ റബർ മേഖല പുതിയ ടാപ്പിംഗ് സീസൺ തുടങ്ങുന്നത് മൺസൂൺ കാലത്താണ്. എന്നാൽ കഴിഞ്ഞ രണ്ടു മാസമായി റബർ തോട്ടങ്ങളിൽ കാര്യമായ ഒരു പ്രവർത്തനവും നടക്കാത്ത സ്ഥിതിയാണ്. പൊതുവേ വിലത്തകർച്ച മൂലം നട്ടം തിരിയുന്ന കർഷകർ ഉത്പാദന നഷ്ടവും കൂടിയായതോടെ വൻ ദുരിതത്തിലാണ്. ചെറുകിട, ഇടത്തരം റബർ കർഷകർക്കാണ് മഴ കനത്ത പ്രഹരം ഏൽപ്പിച്ചിരിക്കുന്നത്.
ഇടുക്കി, വയനാട്, പത്തനംതിട്ട തുടങ്ങിയ മലയോര ജില്ലകളുടെ സാമ്പത്തിക നട്ടെല്ല് തന്നെ ഇത് മൂലം തകർന്നു. കേരളത്തിലെ ഏറ്റവും വലിയ തൊഴിൽദാതാക്കൾ കൂടിയാണ് പ്ലാന്റേഷൻ മേഖല. എന്നാൽ മാസങ്ങളായി വൻകിട തോട്ടങ്ങളിൽ പോലും കാർഷിക ജോലികൾ മുടങ്ങിയതിനാൽ ഈ മേഖലയിലെ തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്.
വൻകിട തോട്ടം മേഖലയിൽ മാത്രം 550 കോടി രൂപയുടെ ഉത്പാദന നഷ്ടം കണക്കാക്കുന്നതായി കേരള പ്ലാന്റേഴ്‌സ് അസോസിയേഷൻ മുൻ പ്രസിഡണ്ട് വിനയ് രാഘവൻ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ തകർന്നത് മൂലം ഉണ്ടായ നഷ്ടം ഭീകരമാണ്. അത്തരം കണക്കെടുപ്പ് ഈ ഘട്ടത്തിൽ അസാധ്യമാണെന്ന് അദ്ദേഹം ലൈവ് മിന്റിനോട് പ്രതികരിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ തോട്ടം മേഖലയിലെ ഉത്പാദനം 30 ശതമാനം കുറഞ്ഞു. ചരിത്രത്തിൽ ഇല്ലാത്ത അസാധാരണമായ സാഹചര്യമാണ് മഴ, തോട്ടം മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്. സ്വതവേ പ്രതിസന്ധിയിലായിരുന്ന മേഖലയ്ക്ക് ഒരു തിരിച്ചുവരവ് അസാധ്യമാകുന്ന തരത്തിലുള്ള ദുരന്തമാണ് ഇത്തവണ മഴ നൽകിയിരിക്കുന്നത്. |