കൊച്ചി : കുര്‍ബാന തര്‍ക്കത്തിന്റെ പേരില്‍ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനമായ കൊച്ചിയിലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ അതിക്രമിച്ച് കയറി സംഘര്‍ഷമുണ്ടാക്കിയതില്‍ വൈദികര്‍ക്കെതിരെ 3 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് വൈദികര്‍ക്കെതിരെ പുതിയ കേസുകള്‍. നാശനഷ്ടങ്ങളുണ്ടാക്കിയതിന് 21 വൈദികര്‍ക്കെതിരെ കേസെടുത്തു. എസ്‌ഐ അടക്കമുള്ള പൊലീസുകാരെ ആക്രമിച്ചതിന് 20 വൈദികര്‍ക്കെതിരെയും കേസെടുത്തു. വഴി തടഞ്ഞ് സമരം ചെയ്തതിനും കേസുണ്ട്. ഇതോടെ ബിഷപ്പ് ഹൌസ് സംഘര്‍ഷത്തില്‍ മൊത്തം നാല് കേസുകളാണ് വൈദികര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.
അതേ സമയം പ്രശ്‌നപരിഹാരത്തിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ രാവിലെ ചര്‍ച്ച നടത്തും. കളക്ടര്‍ ചേമ്പറില്‍ നടക്കുന്ന ചര്‍ച്ചയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍, ആര്‍ച്ച് ബിഷപ്പ് ജോസഫ് പാമ്പ്‌ലാനി, സമരസമിതി അംഗങ്ങള്‍, വൈദിക സമിതി അംഗങ്ങള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. കൊച്ചിയിലെ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനം ഇന്നലെ സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങള്‍ക്കാണ്. മൂന്ന് ദിവസമായി ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രാര്‍ത്ഥനാ യജ്ഞവുമായ പ്രതിഷേധിച്ച വൈദികര്‍ക്കെതിരെ പുലര്‍ച്ചെ പൊലീസ് നടപടിയുണ്ടായി. വൈദികരെ ബലം പ്രയോഗിച്ചു അരമനയ്ക്ക് പുറത്തേക്ക് മാറ്റി. ഇതിനിടെ വൈദികരുടെ ളോഹ പോലീസ് വലിച്ച് കീറിയെന്ന് വിഘടിത വിഭാഗം ആരോപിച്ചു. വൈദികരെ പൊലീസ് വലിച്ചു കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. പൊലീസ് നടപടിക്കിടെ പരിക്കേറ്റവര്‍ അടക്കം 21 വൈദികരും ബിഷപ്പ് ഹൗസിനടുത്തുള്ള സെന്റ് മേരിസ് ബസലിക്ക പള്ളിയുടെ മുറ്റത് നിലയുറപിച്ചു. ഇവര്‍ക്ക് പിന്തുണയുമായി മറ്റ് വൈദികരും വിശ്വാസികളും എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
21 വൈദികര്‍ക്കെതിരെയും പോലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നിയമവിരുദ്ധമായി സംഘം ചേരല്‍, തടഞ്ഞു വക്കല്‍, അപായപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ആദ്യം പൊലസ് കേസെടുത്തത്. 6 വൈദികരെ സിനഡ് സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനമൊഴിയുന്നുവെന്ന ബോസ്‌കോ പുത്തൂരിന്റെ പ്രഖ്യാപനം. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി നിലവിലെ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാമ്പ്‌ലാനിക്ക് ചുമതല നല്‍കി.