Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=110.5705 INR
ukmalayalampathram.com
Fri 08th May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുഖ്യമന്ത്രി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കി
reporter

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ''ഇത്തരം ചര്‍ച്ചകളില്‍ താല്‍പര്യമില്ല. മെയ് നാലാം തീയതി ഫലം വരട്ടെ. അതുവരെ കാത്തിരിക്കാം. കോണ്‍ഗ്രസിന് ലീഡര്‍ഷിപ്പുണ്ട്, പാര്‍ട്ടിക്ക് ഒരു സിസ്റ്റമുണ്ട്. എല്ലാവരും കൂടി ആലോചിച്ച് തീരുമാനമെടുക്കും. പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല,'' എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ച വിശ്വാസമെന്നും, അതിനാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുക മാത്രമാണ് വേണ്ടതെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ''കേരളത്തിലെ നേതാക്കള്‍ ശാന്തരാണ്. കെ സുധാകരന്‍ എന്നല്ല, ആരായാലും പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്,'' എന്നും അദ്ദേഹം വ്യക്തമാക്കി.

സുധാകരന്റെ പ്രസ്താവനയെ സണ്ണി ജോസഫ് തള്ളി

കെ സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തള്ളിപ്പറഞ്ഞു. ''ഇത്തരം പ്രസ്താവനകള്‍ അനുചിതമാണ്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് കോണ്‍ഗ്രസിന് നടപടിക്രമമുണ്ട്. ജയിച്ച എംഎല്‍എമാരുടെ അഭിപ്രായം ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ആരായും. അതിനുശേഷം ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. ആ തീരുമാനം എല്ലാവരും അംഗീകരിക്കും. അതാണ് കീഴ്വഴക്കം,'' എന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകളിലൂടെ പേരുകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും, അതില്‍ ആരും കുടുങ്ങരുതെന്നും സണ്ണി ജോസഫ് മുന്നറിയിപ്പ് നല്‍കി. ''വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയേണ്ടത് തക്ക വേദിയിലാണ്. സോഷ്യല്‍ മീഡിയയിലൂടെയോ പരസ്യമായോ പ്രതികരിക്കേണ്ട കാര്യമില്ല,'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ വിഷയങ്ങളിലേക്കും വിമര്‍ശനം

രാജ്യത്ത് ചര്‍ച്ചയാകുന്ന ഡീലിമിറ്റേഷന്‍ ബില്ലിനെ മാധ്യമങ്ങള്‍ ഗൗരവമായി കാണുന്നില്ലെന്നും, 2023-ല്‍ പാസാക്കിയ വനിതാ സംവരണ ബില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു. '543 അംഗ സഭയില്‍ വനിതാ സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടാക്കാത്തത് എന്തുകൊണ്ട്?'' എന്നും അദ്ദേഹം ചോദിച്ചു.

 
Other News in this category

 
 




 
Close Window