തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. പല മൃതദേഹങ്ങളും പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ പോലും പ്രയാസമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. തലച്ചോര്‍ തുടങ്ങി വിവിധ അവയവങ്ങള്‍ പാതി വെന്ത നിലയിലായിരുന്നു. ചിലരെ കൈയിലെ മോതിരം, കാതിലെ കമ്മല്‍, മസിലിന്റെ ചുറ്റളവ്, ഹൃദയത്തിലെ സ്റ്റെന്റ്, പല്ലിന്റെ ഘടന, സ്ഥിരമായി പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലൂടെയാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്.
'ഒരു മനുഷ്യജീവിതം എത്ര എളുപ്പത്തില്‍ നഷ്ടപ്പെടാം എന്നതിന്റെ ഏറ്റവും ഭീകരമായ ഓര്‍മ്മപ്പെടുത്തലാണ് ഈ ദുരന്തം. ഇനി ഒരാളെയും തിരിച്ചറിയാന്‍ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത്,' എന്ന് ഡോ. ഹിതേഷ് കുറിപ്പില്‍ സൂചിപ്പിക്കുന്നു. അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്, നിയന്ത്രണങ്ങളില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, അതീവ ലാഘവത്തോടെ നടക്കുന്ന പടക്ക നിര്‍മ്മാണരീതികള്‍ ഇനി ഒരിക്കലും അനുവദിക്കരുതെന്നാണ്. വലിയ അളവില്‍ സ്‌ഫോടകവസ്തുക്കള്‍ ചെറിയ സ്ഥലത്ത് സൂക്ഷിക്കുന്നതും, തൊഴിലാളികളെ ഒരുമിച്ച് നിര്‍ത്തി ജോലി ചെയ്യിക്കുന്നതും അപകടസാധ്യതയെ പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെടിക്കെട്ട് നിര്‍മ്മാണപുരകള്‍ കര്‍ശനമായ മേല്‍നോട്ടത്തിലും ലൈസന്‍സിംഗിലും ആയിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കണമെന്നും, ചൂട് കൂടുന്ന സമയങ്ങളില്‍ ഇത്തരം ജോലികള്‍ ഒഴിവാക്കണമെന്നും, രാവിലെ നേരത്തെയും വൈകിട്ട് 3 മണിക്ക് ശേഷവും മാത്രമായി തൊഴില്‍ സമയം നിജപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.