കൊല്ലം: ബിജെപിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ യോഗങ്ങളില്‍ ദേശീയവും സംസ്ഥാനതലവും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഘടകകക്ഷികള്‍ക്ക് സീറ്റുകള്‍ വാരിക്കോരി നല്‍കിയതും സര്‍വേ നടത്തി സ്ഥാനാര്‍ഥികളെ തീരുമാനിച്ചതുമാണ് താഴേത്തട്ടിലെ നേതാക്കളുടെ പ്രധാന വിമര്‍ശനം. പ്രധാന ഘടകകക്ഷികളായ ബിഡിജെഎസും ട്വന്റി 20 യും അരാഷ്ട്രീയ സംഘടനകളാണെന്ന് നിയോജക മണ്ഡല തലത്തില്‍ നടന്ന യോഗങ്ങളില്‍ നേതാക്കള്‍ തുറന്നടിച്ചു. കോര്‍പ്പറേറ്റ് രീതിയില്‍ കോഡിനേറ്റര്‍മാരെ നിയമിക്കുകയും പിരിച്ചുവിടുകയും ചെയ്യുന്ന സംവിധാനമുള്ള പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ ചുമക്കേണ്ടിവന്നതിനെതിരെ പ്രവര്‍ത്തകര്‍ ശക്തമായി പ്രതികരിച്ചു.
ക്രിസ്ത്യന്‍ ഔട്ട്റീച്ച് നടത്തിയതിന്റെ യാതൊരു ഫലവും തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ലെന്നും, ട്വന്റി 20-ന് 19 സീറ്റ് നല്‍കിയതും സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്നും പ്രാദേശിക നേതാക്കള്‍ ആരോപിച്ചു. ''സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചോര കൊടുത്ത് പാര്‍ട്ടിയെ ശക്തിയാക്കിയ മണ്ഡലങ്ങള്‍ ആളില്ലാ പാര്‍ട്ടികള്‍ക്കു നല്‍കിയത് പ്രവര്‍ത്തകരുടെ കരള്‍ പറിച്ചെടുക്കുന്നതിനു തുല്യം,'' എന്നാണ് വിമര്‍ശനം.
സര്‍വേ വഴി സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നത് കേരളത്തിന് യോജിച്ച രീതിയല്ലെന്നും, വോട്ടര്‍ പട്ടികയില്‍ പേരുള്ളയാളാണോ സ്ഥാനാര്‍ഥിയെന്ന പ്രാഥമിക പരിശോധന പോലും നടത്താതിരുന്നതും വലിയ നാണക്കേടായെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയുണ്ടോയെന്ന് ചോദിച്ച് ട്വന്റി 20 നേതാക്കള്‍ നടക്കേണ്ടിവന്നുവെന്നും, രാഷ്ട്രീയ പ്രവര്‍ത്തന പരിചയമില്ലാത്തവരെ സ്ഥാനാര്‍ഥികളാക്കിയതും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചതായും യോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു.