Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
UK Special
  Add your Comment comment
ആന്‍ഡി ബേണ്‍ഹാം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയാകുമോ? ലേബര്‍ നേതൃ തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ചു
reporter

ലണ്ടന്‍: ബ്രിട്ടിഷ് ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള സമയക്രമം പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി പ്രഖ്യാപിച്ചു. നിലവിലെ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയെ ജൂലൈ 17-ന് തന്നെ പ്രഖ്യാപിക്കാന്‍ കഴിയുന്ന തരത്തിലാണ് സമയക്രമം തയ്യാറാക്കിയിരിക്കുന്നത്. മത്സരത്തില്‍ ഏക സ്ഥാനാര്‍ഥിയായി ആന്‍ഡി ബേണ്‍ഹാം തുടരുകയാണെങ്കില്‍, ഏതാനും ആഴ്ചകള്‍ക്കകം അദ്ദേഹം ബ്രിട്ടന്റെ പ്രധാനമന്ത്രി പദവിയിലെത്തും. പുതിയ നേതാവാകാന്‍ ആഗ്രഹിക്കുന്ന ലേബര്‍ എംപിമാര്‍ക്ക് ജൂലൈ 9 മുതല്‍ 15 വരെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. സ്ഥാനാര്‍ഥിത്വം ഉറപ്പാക്കാന്‍ 81 ലേബര്‍ എംപിമാരുടെ പിന്തുണ ആവശ്യമാണ്. തുടര്‍ന്ന് ജൂലൈ 16-നകം ട്രേഡ് യൂണിയനുകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ സംഘടനകളില്‍ നിന്നുള്ള പിന്തുണയും നേടണം. ഈ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഏക സ്ഥാനാര്‍ഥി ആന്‍ഡി ബേണ്‍ഹാം മാത്രമാണെങ്കില്‍, ജൂലൈ 17-ന് ചേരുന്ന പ്രത്യേക ലേബര്‍ സമ്മേളനത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി പാര്‍ട്ടി നേതാവായി പ്രഖ്യാപിക്കും. തുടര്‍ന്ന് രാജാവിന്റെ ഔപചാരിക അംഗീകാരത്തോടെ അദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും.

അതേസമയം, ഒന്നിലധികം സ്ഥാനാര്‍ഥികള്‍ യോഗ്യത നേടുകയാണെങ്കില്‍ ഓഗസ്റ്റ് 6 മുതല്‍ 27 വരെ പാര്‍ട്ടി അംഗങ്ങളുടെയും അനുബന്ധ സംഘടനകളിലെ അംഗങ്ങളുടെയും വോട്ടെടുപ്പ് നടക്കും. അന്തിമ ഫലം ഓഗസ്റ്റ് 29-ന് പ്രഖ്യാപിക്കും. 2025 ഡിസംബര്‍ 25-നോ അതിനു മുമ്പോ പാര്‍ട്ടി അംഗത്വം നേടിയവര്‍ക്ക് മാത്രമായിരിക്കും വോട്ടവകാശം. കിയര്‍ സ്റ്റാര്‍മര്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ആന്‍ഡി ബേണ്‍ഹാം മത്സരിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. മുതിര്‍ന്ന മന്ത്രി ഡാരന്‍ ജോണ്‍സും മുന്‍ സായുധസേനാ മന്ത്രി ആല്‍ കാര്‍ന്‍സും മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ജോണ്‍സ് മത്സരിക്കില്ലെന്ന് അറിയിച്ചു. കാര്‍ന്‍സ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മുന്‍ ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിങ് മത്സരിക്കുമെന്ന് ആദ്യം സൂചന നല്‍കിയിരുന്നെങ്കിലും പിന്നീട് ബേണ്‍ഹാമിന് പിന്തുണ പ്രഖ്യാപിച്ചു.

ധനമന്ത്രി റേച്ചല്‍ റീവ്‌സ്, വിദേശകാര്യ മന്ത്രി ഇവറ്റ് കൂപ്പര്‍, വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍, ആരോഗ്യമന്ത്രി ജെയിംസ് മറെ എന്നിവരും ബേണ്‍ഹാമിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയ്ക്കുള്ളില്‍ ബേണ്‍ഹാമിന് ലഭിക്കുന്ന ശക്തമായ പിന്തുണ പരിഗണിക്കുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് ആവശ്യമായ നാമനിര്‍ദേശങ്ങള്‍ നേടുക പ്രയാസകരമാകുമെന്നാണ് വിലയിരുത്തല്‍. അധികാര കൈമാറ്റം ക്രമബദ്ധമായി നടത്തണമെന്നാണ് കിയര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കിയിരിക്കുന്നത്. പുതിയ നേതാവിന് സര്‍ക്കാര്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നതിനായി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ സ്ഥാനാര്‍ഥികള്‍ക്ക് അനുമതിയും നല്‍കിയിട്ടുണ്ട്. പുതിയ ലേബര്‍ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയായി തുടരും. ഈ കാലയളവില്‍ സര്‍ക്കാര്‍ പതിവ് പ്രവര്‍ത്തനങ്ങള്‍ തുടരുമെങ്കിലും വലിയ നയപരമായ തീരുമാനങ്ങളോ പുതിയ ചെലവ് പ്രഖ്യാപനങ്ങളോ ഉണ്ടാകില്ലെന്നാണ് ഡൗണിങ് സ്ട്രീറ്റിന്റെ നിലപാട്.

എന്നിരുന്നാലും, നാറ്റോ ഉച്ചകോടിക്ക് മുമ്പായി സൈനിക ഉപകരണ നിക്ഷേപം സംബന്ധിച്ച ഡിഫന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തുര്‍ക്കിയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതായിരിക്കും കിയര്‍ സ്റ്റാര്‍മറുടെ പ്രധാനമന്ത്രിയായുള്ള അവസാന പ്രധാന ഔദ്യോഗിക ചുമതലകളിലൊന്ന്. ആന്‍ഡി ബേണ്‍ഹാം മാത്രമാണ് മത്സരരംഗത്തുള്ളതെങ്കിലും ലേബര്‍ എംപിമാര്‍ക്കായുള്ള ചോദ്യോത്തര സമ്മേളനം പതിവുപോലെ നടക്കും. ഇതോടെ ലേബര്‍ പാര്‍ട്ടിയിലും ബ്രിട്ടീഷ് രാഷ്ട്രീയത്തിലും പുതിയ നേതൃത്വ കാലഘട്ടത്തിലേക്കുള്ള നീക്കങ്ങള്‍ അതിവേഗം മുന്നോട്ടുപോകുകയാണ്.

 
Other News in this category

 
 




 
Close Window