ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ ഹെറോയിനും ക്രാക്ക് കൊക്കെയ്നും വിതരണം ചെയ്ത വന്‍ ലഹരിമരുന്ന് ശൃംഖല തകര്‍ത്ത കേസില്‍ ഇന്ത്യന്‍ വംശജരായ മൂന്ന് പേര്‍ക്ക് 22 വര്‍ഷത്തിലധികം തടവുശിക്ഷ. പ്രതികളില്‍ ഒരാള്‍ കുറ്റകൃത്യം നടക്കുമ്പോള്‍ മജിസ്ട്രേറ്റായിരുന്നുവെന്നതാണ് കേസിനെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നത്. ക്രോയ്ഡണ്‍ ക്രൗണ്‍ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടക്കുമ്പോള്‍ മജിസ്ട്രേറ്റായിരുന്ന പുരുഷോത്തം ധില്ലന്, 59, ഏഴ് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. സംഘത്തലവനായ ഹര്‍ദീപ് തിന്‍ഡ്, 48, അഥവാ ഹാരി സിങ്, 12 വര്‍ഷവും ആറ് മാസവും തടവിന് ശിക്ഷിക്കപ്പെട്ടു. മറ്റൊരു പ്രതിയായ വിക്രംജിത് ബ്രാര്‍, 46, മൂന്ന് വര്‍ഷവും നാല് മാസവും തടവുശിക്ഷ ലഭിച്ചു. കൂട്ടാളിയായ ലിയാന്‍ഡ്രിയ ലിഞ്ച്, 49, രണ്ടുവര്‍ഷവും ആറുമാസവും സസ്പെന്‍ഡഡ് ശിക്ഷയ്ക്കും വിധിക്കപ്പെട്ടു. 2024 ഒക്ടോബര്‍ മുതല്‍ 2025 ജൂലൈ വരെ ലണ്ടനിലുടനീളം ഹെറോയിനും ക്രാക്ക് കൊക്കെയ്നും വിതരണം ചെയ്ത സംഘത്തെ കണ്ടെത്താന്‍ ഫോണ്‍ രേഖകള്‍, ഫൊറന്‍സിക് തെളിവുകള്‍, മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവയാണ് പൊലീസ് പരിശോധിച്ചത്. ഒന്നിലധികം ലഹരി വിതരണ ശൃംഖലകള്‍ പ്രവര്‍ത്തിപ്പിച്ച സംഘം ഒരു ലക്ഷം പൗണ്ടിലധികം മൂല്യമുള്ള ലഹരിമരുന്നുകളാണ് വിതരണം ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
മെട്രോപൊളിറ്റന്‍ പൊലീസിന്റെ സ്പെഷ്യലിസ്റ്റ് ക്രൈം യൂണിറ്റിലെ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ മാര്‍ക്ക് ഗാവിന്, ഇത് സങ്കീര്‍ണവും വ്യാപകവുമായ അന്വേഷണമായിരുന്നുവെന്ന് വ്യക്തമാക്കി. ലണ്ടനിലെ സമൂഹങ്ങള്‍ക്ക് വലിയ നാശം വിതയ്ക്കാനിടയുണ്ടായിരുന്ന സംഘത്തെ തിരിച്ചറിഞ്ഞ് തകര്‍ക്കാന്‍ പൊലീസിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മജിസ്ട്രേറ്റായിരുന്ന ധില്ലന് തനിക്കു ലഭിച്ച വിശ്വാസവും പദവിയും ഗുരുതരമായി ദുരുപയോഗം ചെയ്തുവെന്നും നിയമത്തിന് മുന്നില്‍ ആരും അതീതരല്ലെന്നും പൊലീസ് വ്യക്തമാക്കി. 2024 ജനുവരിയിലാണ് 'ഹാദി' എന്നറിയപ്പെട്ട ലഹരി വിതരണ ശൃംഖലയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. പടിഞ്ഞാറന്‍ ലണ്ടനിലെ വലിയൊരു ഉപഭോക്തൃവലയം ലക്ഷ്യമിട്ട് ഹെറോയിനും ക്രാക്ക് കൊക്കെയ്നും വിതരണം ചെയ്തിരുന്ന ശൃംഖലയായിരുന്നു ഇത്. അന്വേഷണത്തില്‍ ഹര്‍ദീപ് തിന്‍ഡ് സംഘത്തിന്റെ പ്രധാന നിയന്ത്രകനാണെന്ന് പൊലീസ് കണ്ടെത്തി.
അന്ന് തിന്‍ഡ് മറ്റൊരു കേസില്‍ 17 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഹെറോയിന്‍, കൊക്കെയ്ന്‍ വിതരണം ചെയ്യാനുള്ള ഗൂഢാലോചനയും നിരോധിത ഓട്ടോമാറ്റിക് ആയുധമായ സ്കോര്പിയോണ് സബ്മെഷീന്‍ ഗണ്‍ കൈവശം വച്ചതുമായിരുന്നു ആ കേസിന് ആധാരം. തുറന്ന ജയിലിലായിരുന്ന തിന്‍ഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ലഹരി ശൃംഖലയെ നിയന്ത്രിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2024 ഒക്ടോബറില്‍ ജയില്‍ മോചിതനായ ശേഷം തിന്‍ഡ് വീണ്ടും കുറ്റകൃത്യത്തിലേക്ക് മടങ്ങി. ഹെയ്സ്, സൗത്താള്‍ മേഖലകളില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി ഇയാള്‍ ലഹരി ശൃംഖല വിപുലീകരിച്ചു. വിവിധ ലഹരി വിതരണ ശൃംഖലകളില്‍ ഇയാള്‍ പ്രധാന നിര്‍ദേശകന്റെയും ഏകോപകന്റെയും പങ്കുവഹിച്ചതായി പൊലീസ് അറിയിച്ചു.
സംഘത്തിലെ ഓരോരുത്തര്‍ക്കും പ്രത്യേക ചുമതലകള്‍ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഹര്‍ദീപ് തിന്‍ഡ് വിതരണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും മറ്റുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. സ്വയം ലഹരിമരുന്നിന് അടിമയാണെന്ന് സമ്മതിച്ച പുരുഷോത്തം ധില്ലന് ലഹരിമരുന്നും പണവും ഉപകരണങ്ങളും സൂക്ഷിക്കാന്‍ തന്റെ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിച്ചു. തിന്ഡുമായി ബന്ധപ്പെട്ടതും വന്‍തോതില്‍ ഹെറോയിന്‍ അടങ്ങിയതുമായ വാന്‍ തന്റെ വീടിന് പുറത്തു പാര്‍ക്ക് ചെയ്യാനും വീടിനുള്ളില്‍ ലഹരിമരുന്ന് തൂക്കി പായ്ക്ക് ചെയ്യാനും ധില്ലന് സൗകര്യമൊരുക്കിയതായി പൊലീസ് കണ്ടെത്തി.
വിക്രംജിത് ബ്രാര്‍ സംഘത്തിന് വേണ്ടി ലഹരിമരുന്ന് സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ലിയാന്‍ഡ്രിയ ലിഞ്ച് വിതരണത്തിനും ആശയവിനിമയത്തിനും സഹായിയായി പ്രവര്‍ത്തിച്ചതായും പൊലീസ് കണ്ടെത്തി. 2025 ജൂലൈ 1-ന് പടിഞ്ഞാറന്‍ ലണ്ടനിലെ വിവിധയിടങ്ങളില്‍ പൊലീസ് ഏകോപിത പരിശോധനകള്‍ നടത്തി. പ്രതികളുടെ വീടുകളിലും വാഹനങ്ങളിലും നടത്തിയ തിരച്ചിലില്‍ ഹെറോയിന്‍, ക്രാക്ക് കൊക്കെയ്ന്‍, പായ്ക്കിങ് സാമഗ്രികള്‍, ഡിജിറ്റല്‍ ത്രാസുകള്‍, വന്‍തോതിലുള്ള പണം, മൊബൈല്‍ ഫോണുകള്‍, ഇടപാടുകളുടെ രേഖകള്‍ എന്നിവ പിടിച്ചെടുത്തു. മുഴുവന്‍ അന്വേഷണത്തിനിടെ പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ തെരുവ് മൂല്യം ഏകദേശം £174,000 ആണെന്നും പൊലീസ് അറിയിച്ചു. കേസില്‍ ഹര്‍ദീപ് തിന്ഡും വിക്രംജിത് ബ്രാറും ക്ലാസ് എ ലഹരിമരുന്ന് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ സമ്മതിച്ചിരുന്നു. പുരുഷോത്തം ധില്ലനും ലിയാന്‍ഡ്രിയ ലിഞ്ചും വിചാരണയ്ക്കൊടുവില് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ലഹരി ശൃംഖലകള്‍ വില്‍പ്പനയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും അവ ദുര്‍ബലരായ ആളുകളെ ചൂഷണം ചെയ്യുകയും അക്രമവും വ്യാപക കുറ്റകൃത്യങ്ങളും വളര്‍ത്തുകയും ചെയ്യുന്നുവെന്നും മെട്രോപൊളിറ്റന്‍ പൊലീസ് വ്യക്തമാക്കി.