ലണ്ടന്‍: സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 18 കാരനായ വിദ്യാര്‍ഥി ഹെന്റി നൊവാകിനെ കത്തികൊണ്ട് കുത്തിക്കൊന്ന കേസില്‍ 23 കാരനായ വിക്രം ദിഗ്വയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. സതാംപ്ടണ്‍ ക്രൗണ്‍ കോടതി തിങ്കളാഴ്ചയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറഞ്ഞത് 21 വര്‍ഷമെങ്കിലും തടവ് അനുഭവിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കൊലപാതകത്തിന് ശേഷം, താന്‍ വംശീയ അധിക്ഷേപത്തിന് ഇരയായതാണെന്ന് വിക്രം ദിഗ്വ പൊലീസിനോട് പറഞ്ഞിരുന്നു. തന്റെ തലപ്പാവ് തട്ടിയെടുത്തുവെന്നും തനിക്ക് പരുക്കേറ്റതായും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍, പ്രതിയുടെ ബെല്‍റ്റില്‍ ഘടിപ്പിച്ചിരുന്ന വലിയ കത്തി ഉപയോഗിച്ചാണ് ഹെന്റിയെ ആക്രമിച്ചതെന്ന് സതാംപ്ടണ്‍ ക്രൗണ്‍ കോടതിയിലെ ജഡ്ജി വില്യം മൗസ്ലി വ്യക്തമാക്കി.
ഹെന്റി നൊവാക് തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ ഹെന്റി വംശീയമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് തനിക്ക് ഉറപ്പാണെന്ന് ജഡ്ജി നിരീക്ഷിച്ചു. അതേസമയം, കുത്തേറ്റു ഗുരുതരാവസ്ഥയിലായിരുന്ന ഹെന്റി നൊവാകിനെ പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം അറസ്റ്റ് ചെയ്യുകയും വിലങ്ങുവയ്ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ''എനിക്ക് കുത്തേറ്റു'' എന്ന് ഹെന്റി ആവര്‍ത്തിച്ച് പറഞ്ഞിട്ടും, ''നിനക്ക് കുത്തേറ്റിട്ടില്ല സുഹൃത്തേ'' എന്നായിരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി എന്നാണ് റിപ്പോര്‍ട്ട്. അല്‍പ നിമിഷങ്ങള്‍ക്കകം ഹെന്റി പ്രതികരിക്കാതായതോടെയാണ് ആംബുലന്‍സ് വിളിച്ചത്. ''എനിക്ക് ശ്വാസം മുട്ടുന്നു'' എന്ന് ഹെന്റി ഒന്‍പത് തവണ പൊലീസുകാരോട് പറഞ്ഞതായി പിതാവ് മാര്‍ക്ക് നൊവാക് വെളിപ്പെടുത്തി. സംഭവത്തില്‍ പൊലീസിന്റെ നടപടിക്കെതിരെയും ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.