Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8196 INR  1 EURO=110.424 INR
ukmalayalampathram.com
Sat 18th Jul 2026
 
 
Teens Corner
  Add your Comment comment
മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
Text By: Kurian George
ആഗോള മലയാളികളുടെ സ്വത്തവകാശ സംരക്ഷണത്തിനായുള്ള നിയമനിര്‍മാണത്തിന് നിര്‍ണായക നീക്കവുമായി യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) പ്രവര്‍ത്തനം സജീവമാക്കുന്നു. ഇതിനായി 'കേരള എന്‍.ആര്‍.ഐ & ഒ.സി.ഐ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ആക്ട്, 2026' കരട് ചാണ്ടി ഉമ്മന്‍ എം.എല്‍.എയ്ക്ക് കൈമാറി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇത് സംബന്ധിച്ച പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യുക്മ ദേശീയ ഭരണസമിതി മൂന്ന് മുന്നണികളോടും ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായി യു.കെ സന്ദര്‍ശിക്കുന്ന ഭരണകക്ഷി ജനപ്രതിനിധിയായ ചാണ്ടി ഉമ്മന്‍ എം.എല്‍.എയ്ക്ക് മുന്നില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന നിവേദനവും അതോടൊപ്പം തയ്യാറാക്കിയ കരട് നിയമവും നല്‍കിയത്.

യുക്മ ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എയെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ 'കേരള എന്‍.ആര്‍.ഐ & ഒ.സി.ഐ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ആക്ട്, 2026' എന്ന നിയമത്തിന്റെ കരട് എം.എല്‍.എയ്ക്ക് ഔദ്യോഗികമായി കൈമാറി. ഈ നിയമനിര്‍മാണ നിര്‍ദ്ദേശം കേരളത്തിലെ എന്‍.ആര്‍.ഐ/ഒ.സി.ഐ മലയാളികളുടെ സ്വത്തുക്കള്‍ അനധികൃത കൈയേറ്റം, വ്യാജ രജിസ്ട്രേഷന്‍, വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി, വഞ്ചന, നിയമവിരുദ്ധ കൈമാറ്റങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ നിയമചട്ടക്കൂടാണ് ലക്ഷ്യമിടുന്നത്.

കരട് നിയമം സ്വീകരിച്ച എം.എല്‍.എ, ഇത് കേരള നിയമസഭയില്‍ സ്വകാര്യ ബില്ലായോ അനുയോജ്യമായ നിയമനിര്‍മാണ നടപടികളിലൂടെയോ അവതരിപ്പിക്കുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി. ആഗോള മലയാളികളുടെ സ്വത്തവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇത്തരമൊരു നിയമം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമത്തിന്റെ കരട് കേരള നിയമസഭയില്‍ ബില്ലായി അവതരിപ്പിച്ച ശേഷം, അതിന്റെ അന്തിമ രൂപീകരണത്തിന് മുമ്പ് ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി വിപുലമായ പൊതുചര്‍ച്ചയും പൊതുജനാഭിപ്രായ ശേഖരണവും സംഘടിപ്പിക്കുമെന്ന് യുക്മ ദേശീയ നേതൃത്വം അറിയിച്ചു. യുക്മ ഉള്‍പ്പെടെയുള്ള വിവിധ പ്രവാസി സംഘടനകള്‍, സാമൂഹിക സംഘടനകള്‍, നിയമ വിദഗ്ധര്‍, എന്‍.ആര്‍.ഐ/ഒ.സി.ഐ പ്രതിനിധികള്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി നിയമം കൂടുതല്‍ ശക്തവും പ്രായോഗികവുമാക്കുന്നതിനാണ് ഈ പൊതുപരിശോധന ലക്ഷ്യമിടുന്നത്.

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കുന്ന പ്രവാസി മലയാളികളുടെ സ്വത്തുക്കള്‍ക്ക് സുരക്ഷിതമായ നിയമപരിരക്ഷ ഉറപ്പാക്കുകയും, സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുതാര്യവും വേഗത്തിലുള്ളതുമായ പരാതിപരിഹാര സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.ഈ ചരിത്രപരമായ സംരംഭം ആഗോള മലയാളികളുടെ അവകാശ സംരക്ഷണത്തിനായുള്ള സുപ്രധാന ചുവടുവയ്പ്പാണെന്നും, കേരളവും പ്രവാസി സമൂഹവും തമ്മിലുള്ള വിശ്വാസബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ഇത് നിര്‍ണായക പങ്കുവഹിക്കുമെന്നും യുക്മ ദേശീയ നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു.

ബര്‍മിംഗ്ഹാമില്‍ സംഘടിപ്പിച്ച പ്രത്യേക സംഗമത്തിനായി എത്തിച്ചേര്‍ന്ന ചാണ്ടി ഉമ്മന്‍ എം.എല്‍.എ ജയ്മോന്‍ വഞ്ചിത്താനത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. യോഗത്തിന് യുക്മ ദേശീയ വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് ഡാനിയേല്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സണ്ണിമോന്‍ മത്തായി നന്ദിയും രേഖപ്പെടുത്തി. യോഗത്തില്‍ യുക്മ ദേശീയ നേതാക്കളായ ഡോ. ബിജു പെരിങ്ങത്തറ, കുര്യന്‍ ജോര്‍ജ്ജ്, ലീനുമോള്‍ ചാക്കോ, ജോര്‍ജ് തോമസ്, രാജേഷ് രാജ്, ബെന്നി അഗസ്റ്റിന്‍, സുനില്‍ ജോര്‍ജ്ജ്, ജോബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
 
Other News in this category

 
 




 
Close Window