Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
അനധികൃത കുടിയേറ്റക്കാരന്റെ ശിക്ഷ ആറു വര്‍ഷം വെട്ടിക്കുറച്ചു
staff correspondent
ലണ്ടന്‍ : കൊലപാതകം , മാനഭംഗം എന്നീ കേസുകളില്‍ 22 വര്‍ഷം ജീവപര്യന്തം തടവിനു വിധിച്ച അള്‍ജീരിയന്‍ അനധികൃത കുടിയേറ്റക്കാരന്‍ മുഹമ്മദ് ബൗദ്‌ജെനനിന്റെ(49) ശിക്ഷ ആറു വര്‍ഷം വെട്ടിക്കുറിച്ചു . കോടതി ജഡ്ജി പീറ്റര്‍ ബൗമൗണ്ട് ക്യുസിയാണ് ഇയാളെ 16 വര്‍ഷം തടവിനു വിധിച്ചത്. ഇയാള്‍ക്കു പരനോയിഡ് ആന്‍ഡ് ഡെലുഷണല്‍ ഡിസോഡര്‍ ഉള്ളതായി ജഡ്ജി വിധിയില്‍ പറയുന്നു. മാനസിക പ്രശ്‌നമുള്ളതിനാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതെന്നും ഈ സാഹചര്യത്തില്‍ ശിക്ഷ വെട്ടിക്കുറയ്ക്കുകയാണെന്നും ജഡ്ജി വിധിയില്‍ പറയുന്നു. ഫിലിപ്പീന്‍സ് ആയയെ മാനഭംഗപ്പെടുത്തുകയും അയല്‍വാസി ലഖ്ദര്‍ ഔയഹിയയെ തലവെട്ടി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. മാനഭംഗത്തിനു മുന്‍പു സ്ത്രീയുടെ മുടി ഇയാള്‍ പൂര്‍ണമായും നീക്കം ചെയ്തു. ഔയഹിയയുടെ തല പ്ലാസ്റ്റിക് ബാഗിലാക്കി കനാലില്‍ വലിച്ചെറിഞ്ഞു. തല ബാഗിലാക്കി ബസില്‍ കൊണ്ടുപോകുന്ന ദൃശ്യം സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട് . പടിഞ്ഞാറന്‍ ലണ്ടനിലെ മൈദ വാലിയിലുള്ള റീജന്റ് കനാലിലേക്കാണ് ഇയാള്‍ തലവലിച്ചെറിഞ്ഞത്. ഈ ഭാഗത്തേക്കു ഇയാള്‍ നടത്തിയ ബസ് യാത്രയാണു ക്യാമറയില്‍ പതിഞ്ഞത്. രണ്ടു ദിവസത്തിനു ശേഷം വടക്കു പടിഞ്ഞാറന്‍ ലണ്ടനിലെ കില്‍ബേണില്‍ ബൗദ്‌ജെനനിന്റെ വീടിനു സമീപമുള്ള സൂപ്പര്‍മാര്‍ക്കറ്റിനു പുറകില്‍ പൊതിഞ്ഞു കെട്ടിയ നിലയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. തല പൊലീസ് ഡൈവര്‍മാരുടെ സഹായത്തോടെ കനാലില്‍ നിന്നു പിന്നീട് വീണ്ടെടുത്തു. ഇവരെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊന്ന കാര്യമോ ഇറച്ചി വെട്ടുന്ന കത്തികൊണ്ടു തല വെട്ടിയെടുത്ത കാര്യമോ തനിക്ക് ഓര്‍മയില്ലെന്നു പൊലീസുകാരോട് ഇയാള്‍ പറഞ്ഞു. ഓള്‍ഡ് ബെയ്‌ലി ജഡ്ജി ക്രിസ്റ്റഫര്‍ മോസ് ക്യുസിയാണ് ഇയാളെ 22 വര്‍ഷം തടവിനു വിധിച്ചത്. എന്നാല്‍ അപ്പീല്‍ കോടതി ഇതു വെട്ടിക്കുറച്ചു. ഇയാള്‍ക്കു മാനസിക പ്രശ്‌നമുള്ള കാര്യം ജഡ്ജി വിസ്മരിച്ചുവെന്നു അപ്പീല്‍ കോടതി പറഞ്ഞു. തുടര്‍ന്നു കേസ് വീണ്ടും ഓള്‍ഡ് ബെയ്‌ലിയിലേക്കു പോയി. ഇതിലാണു കോടതി പരമാവധി ശിക്ഷ വെട്ടിക്കുറച്ചത്.

ആക്രമണം നടക്കുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണു ഫില്‍പ്പിനോ ആയയുമായി ഇയാള്‍ പരിചയത്തിലാകുന്നത് ഫെബ്രുവരി മൂന്നിന് ഇവര്‍ ഓക്‌സ്‌ഫോര്‍ഡില്‍ നിന്നു കില്‍ബേണിലേക്കു മാറി. ഫഌറ്റിലെത്തിയ സ്ത്രീയെ ഇയാള്‍ ഷൂലേയ്‌സ് ഉപയോഗിച്ചു കെട്ടിയിട്ടു. തുടര്‍ന്ന് ഇവരുടെ മുടി പൂര്‍ണമായും നീക്കി. ഇതിനു ശേഷം രണ്ടു തവണ മാനഭംഗപ്പെടുത്തി. ഇവര്‍ വേശ്യയാണെന്നും മുകളില്‍ താമസിക്കുന്ന ഔയഹിയയുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നും ഇയാള്‍ ആരോപിച്ചു. തുടര്‍ന്നു ഇവരെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി. പക്ഷേ പിറ്റേദിവസം ഇവരെ മോചിപ്പിച്ചു. മുസ് ലിം ആയി മതംമാറിയ ശേഷം ഇയാളെ വിവാഹം കഴിക്കാമെന്നു സമ്മതിച്ചതെനിത്തുടര്‍ന്നാണിത്. ഇതിനു ശേഷമാണു ഔയഹിയയെ ഇയാള്‍ കൊലപ്പെടുത്തിയത്. ഫെബ്രുവരി ഏഴിനാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. ഔയഹിയയെ കൊന്നതായി ബൗദ്‌ജെനന്‍ സമ്മതിച്ചു. എന്നാല്‍ സംഭവം ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഇയാള്‍ പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത് .
 
Other News in this category

 
 




 
Close Window