|
ലണ്ടന്‍ : 2015 ഓടെ കുടിയേറ്റം പരിധിക്കു താഴെയെത്തിക്കാമെന്ന യുകെ സര്‍ക്കാരിന്റെ ലക്ഷ്യം പ്രാവര്‍ത്തികമാകില്ലെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പബ്ലിക് പോളിസി റിസെര്‍ച്ചിന്റെ വിലയിരുത്തല്‍ . 2015 നുള്ളില്‍ നെറ്റ് മൈഗ്രേഷന്‍ പതിനായിരങ്ങളായി ചുരുക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനുള്ള വിവിധ പദ്ധതികളും കര്‍ക്കശമായി നടപ്പാക്കുന്നുണ്ട്.പുതുതായി രാജ്യത്തു പ്രവേശിക്കുന്ന വിദേശികളുടെ എണ്ണവും രാജ്യം വിടുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് മൈഗ്രേഷന്‍ . 2010ല്‍ ഇത് രണ്ടര ലക്ഷം പിന്നിട്ടിരുന്നു . ഏതായാലും 2012 കഴിയുമ്പോഴേക്കും ഇത് 180,000 ആയി കുറയ്ക്കാമെന്ന് ഐപിപിആര്‍ പറയുന്നുണ്ട് .
പദ്ധതികള്‍ ഫലപ്രദമാകുമെന്നും 2015 ല്‍ പ്രതീക്ഷിക്കുന്ന ലക്ഷ്യം കൈവരിക്കാമെന്നുമാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ , യൂറോപ്പിനു പുറത്തുനിന്നു വരുന്നവരെ നിയന്ത്രിക്കാന്‍ മാത്രമേ സര്‍ക്കാര്‍ നയങ്ങള്‍ക്കു സാധിക്കൂ എന്ന് ഐപിപിആര്‍ ചൂണ്ടിക്കാട്ടുന്നു . യൂറോപ്യന്‍ യൂണിയന്‍ വ്യവസ്ഥകളനുസരിച്ച് ഇയു അംഗരാജ്യങ്ങള്‍ക്കുള്ളില്‍നിന്നുള്ള കുടിയേറ്റക്കാരെ ഒരു തരത്തിലും നിയന്ത്രിക്കാന്‍ കഴിയില്ല .അതേസമയം , യൂറോപ്പിനു പുറത്തുനിന്നുള്ള കുടിയേറ്റത്തില്‍ 2012 കഴിയുന്നതോടെ തന്നെ പത്തു ശതമാനം കുറവുണ്ടാകുമെന്നും ഐപിപിആര്‍ സമ്മതിക്കുന്നുണ്ട് . വിദേശ വിദ്യാര്‍ഥികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണമാണ് ഇതിനൊരു കാരണം. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും വിദേശികളെ അകറ്റിനിര്‍ത്തുമെന്നു കരുതുന്നു.
ഇപ്പോള്‍ പോളണ്ടില്‍നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ യുകെയിലേക്കു കുടിയേറ്റുന്നത് . യുകെയുടെ സാമ്പത്തിക പ്രതിന്ധി ഇവരെയും മറ്റു ലക്ഷ്യങ്ങള്‍ തേടാന്‍ പ്രേരിപ്പിച്ചേക്കും. രാജ്യം വിടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകാനാണ് സാധ്യത . |