Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
എംഎല്‍എ കെ.വി. വിജയദാസ് അന്തരിച്ചു; വിട പറഞ്ഞത് പാലക്കാടിന്റെ കൃഷിയും സംസ്‌കാരവും തൊട്ടറിഞ്ഞ നേതാവ്
Reporter
പാലക്കാട് കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു. കോവിഡ് ബാധിതനായിരുന്നു. രോഗം ഭേദമായ ശേഷവും ആശുപത്രിയില്‍ തുടര്‍ന്നു. തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വൈകിട്ട് 7.45-ഓടെയാണ് മരിച്ചത്. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല.

വേലായുധന്‍ - താത്ത ദമ്പതികളുടെ മകനായി 1959-ല്‍ പാലക്കാട്ടെ എലപ്പുള്ളിയിലാണ് കെ വി വിജയദാസ് ജനിച്ചത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം.

സിപിഎം സിറ്റി ബ്രാഞ്ച് മെംമ്പറായി പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം തെനാരി ക്ഷീരോത്പാദകസംഘത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. ഇടക്കാലത്ത് സിപിഎം ചിറ്റൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. 1990-ല്‍ സിപിഎം നടത്തിയ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത വിജയദാസ് 13 ദിവസത്തോളം ജയിലില്‍ കിടന്നിരുന്നു.

28-ാം വയസ്സില്‍ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെടുന്നതോടെയാണ് വിജയദാസിന്റെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത്. 1996-ല്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2011-ലാണ് കോങ്ങാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയദാസ് ആദ്യമായി നിയമസഭയിലേക്ക് ജയിക്കുന്നത്. 2016-ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പന്തളം സുധാകരനെ 13000-ത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം ആവര്‍ത്തിച്ചത്. പ്രേമകുമാരിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
 
Other News in this category

 
 




 
Close Window