|
സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്റെ ലീഗ് വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തില്‍ പോലും വര്‍ഗീയത ആരോപിക്കുകയാണ്. വിജയരാഘവന് പാണക്കാട് പോവാനാവാത്തതിന്റെ നിരാശയാണ്. കിട്ടാത്ത മുന്തിരി പുളിക്കുമെന്നും പാണക്കാട്ടേക്ക് ഇനിയും പോവുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ബാബറി മസ്ജിദ് തകര്‍ന്ന കാലത്ത് അന്ന് കേരളത്തെ രക്ഷിച്ചത് പാണക്കാട് ശിഹാബ് തങ്ങളുടെ ആഹ്വാനമാണ്. അവിടെയാണ് വിജയരാഘവന്‍ പാണക്കാട്ടെ സന്ദര്‍ശനം പോലും വര്‍ഗീയവത്കരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
യുഡിഎഫ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തെ പോലും വര്‍ഗ്ഗീയമായാണ് എ വിജയരാഘവന്‍ കാണുന്നത്. സങ്കുചിത രാഷ്ട്രീയ താത്പര്യമാണ് ഇതിനു പിന്നില്‍. വിജയരാഘവന്റെ പ്രസ്ഥാവനകളെല്ലാം ഇതിന്റെ ഭാഗമായാണ്.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലോ മറ്റോ ഒരു തരത്തിലുള്ള തീരുമാനവും ഉണ്ടായിട്ടില്ല. ആരൊക്കെ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കയാണെന്നും ഉമ്മന്‍ചാണ്ടി മലപ്പുറത്ത് പറഞ്ഞു.
ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി തന്നെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടും. അവസരത്തിനൊത്ത് രാഷ്ട്രീയ നിലപാട് മാറ്റുന്ന പാര്‍ട്ടിയാണ് സിപിഎം. കെഎം മാണിയുടെ പാര്‍ട്ടിയുമായി വരെ കൂട്ടുകൂടാന്‍ സിപിഎമ്മിന് മടിയുണ്ടായിട്ടില്ല. കെഎം മാണി അഴിമതിക്കാരനല്ലെന്ന നിലപാടില്‍ അന്നും ഇന്നും കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. |