|
ഇടതു മുന്നണി വിട്ട പാലാ എം.എല്‍.എയും എന്‍.സി.പി നേതാവുമായ മാണി സി കാപ്പനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം മണി. മാണി സി കാപ്പന്റെ നടപടി 'ശുദ്ധ പോക്രിത്തരമാണ്. പ്രാഥമിക ചര്‍ച്ച പോലും നടത്താതെയാണ് മുന്നണി വിട്ടത്. മാണി സി കാപ്പന് വേറെയാണ് ലക്ഷ്യങ്ങള്‍. മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ചൊരുക്കാണ് മാണി സി കാപ്പനെന്നും എം.എം മണി പറഞ്ഞു. പാലായില്‍ എല്‍.ഡി.എഫുകാരാണ് മാണി സി. കാപ്പനം ജയിപ്പിച്ചത്. കാപ്പന്‍ പാലായില്‍ ഒന്നും ചെയ്തിട്ടില്ല. കാപ്പന് സീറ്റില്ലെന്ന് എല്‍ഡിഎഫ് പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്കെതിരെയും മന്ത്രി എംഎം മണി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സമരം നടത്തി ആരും സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ട, രാഷ്ട്രീയലക്ഷ്യം വെച്ചുള്ള സമരമാണെങ്കില്‍ നേരിടാന്‍ അറിയാമെന്നും എംഎം മണി പറഞ്ഞു. സര്‍ക്കാരിന് ഭയപ്പെടേണ്ട കാര്യമില്ല.
കോഴ വാങ്ങിയിട്ട് സര്‍ക്കാര്‍ ഒരു കാര്യവും നടത്തിയിട്ടില്ല, നടത്തുകയുമില്ല. കൃത്യതയോടുകൂടിയാണ് സര്‍ക്കാര്‍ ഏത് കാര്യവും ചെയ്യുന്നത്. അതിന് ന്യായങ്ങളുമുണ്ട്. ഇതൊന്നും നോക്കാതെ നിയമന ഉത്തരവ് കൊടുത്തവരാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെല്ലാം. പറയാനാണെങ്കില്‍ ഇനിയും കാര്യങ്ങളുണ്ട്. അതുകൊണ്ട് ഇതൊന്നും പറഞ്ഞ് ഞങ്ങളെ വിരട്ടാന്‍ നോക്കേണ്ട. പ്രക്ഷോഭവും സമരവും നടക്കട്ടെ. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വപരമാണ്- മന്ത്രി പറഞ്ഞു.
അതേസമയം മാണി സി കാപ്പന്‍ പോയത് ഇടത് മുന്നണിയെ ബാധിക്കില്ലെന്നായിരുന്നു കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പ്രതികരണം. പാലായില്‍ സീറ്റ് വിഭജന ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല. മാണി സി കാപ്പന്റെ നിലപാട് മാറ്റത്തില്‍ വ്യക്തതയില്ലെന്നും വ്യക്തതയില്ലാത്ത കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |