|
ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരകത്തില്‍ സര്‍ക്കാര്‍ മന്നത്ത് പത്മനാഭന്റെ പേര് ബോധപൂര്‍വ്വം ഒഴിവാക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്. സിപിഎം സംസ്ഥാന സമിതി അംഗം വി ശിവദാസന്‍ മന്നം സമാധി ദിനത്തില്‍ ദേശാഭിമാനി എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ലേഖനം പരാമര്‍ശിച്ചാണ് എന്‍.എസ്.എസിന്റെ വിമര്‍ശനം.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഇന്നു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഇങ്ങനെ ആരോപണം ഇങ്ങനെ; 'സര്‍ക്കാരിന് ആവശ്യമുള്ളപ്പോള്‍ മന്നത്തു പത്മനാഭനെ നവോത്ഥാന നായകനായി ഉയര്‍ത്തിക്കാട്ടുന്നു. മന്നത്ത് പത്മനാഭന്റെ ആരാധകരെ കയ്യിലെടുക്കാന്‍ ആണ് ദേശാഭിമാനി എഡിറ്റോറിയല്‍ ലേഖനം എഴുതിയത്. ഇത് എന്‍ എസ് എസ് തിരിച്ചറിയുന്നു.'
2018ല്‍ ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരകത്തില്‍ മന്നത്തിന്റെ പേര് ഒഴിവാക്കിയത് ബോധപൂര്‍വമായ അവഗണനയാണ്. അന്ന് ഒഴിവാക്കിയ ഇടത് മുന്നണി ഇപ്പോള്‍ ലേഖനമെഴുതിയത് ഇരട്ടത്താപ്പാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. അവസരം കിട്ടുമ്പോഴെല്ലാം മന്നത്തു പത്മനാഭനെ അവഗണിക്കാനാണ് ഇടതുമുന്നണി ശ്രമിച്ചിട്ടുള്ളത്. ഇതിനുപിന്നിലുള്ള രാഷ്ട്രീയ വൈരത്തിന്റെ ഉറവിടം എന്താണെന്ന് മനസിലാക്കാവുന്നതേയുള്ളൂവെന്നും ജി സുകുമാരന്‍ നായര്‍ പറയുന്നു. മതേതരത്വത്തിലും ജനാധിപത്യത്തിലും ഈശ്വര വിശ്വാസത്തിലും അടിയുറച്ചു നിന്ന സാമൂഹിക നീതിക്ക് വേണ്ടിയാണ് മന്നത്ത് പത്മനാഭന്‍ പോരാടിയിട്ടുഉള്ളത്.
എന്‍എസ്എസും ഇടത് മുന്നണിയും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതിനിടെയാണ് ദേശാഭിമാനി ലേഖനത്തെ ചൊല്ലി വീണ്ടും ഏട്ടുമുട്ടല്‍. ശബരിമല നാമജപ കേസുകള്‍ എന്‍എസ്എസിന്റെ ആവശ്യം പരിഗണിച്ച് എഴുതി തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് എന്‍എസ്എസ് സ്വാഗതം ചെയ്തിരുന്നു. അതേസമയം ശബരിമലയിലെ അടിസ്ഥാന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും എന്‍.എസ്.എസ് ആവശ്യപ്പെട്ടിരുന്നു. സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണം എന്നതായിരുന്നു എന്‍എസ്എസ് ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കാന്‍ ഇപ്പോഴും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. |