ലണ്ടൻ :മാതൃത്വം ദൈവീകമാണെന്നൊക്കെയാണ് പറയുക. എന്നാല്‍ ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് മാതൃത്വം ഒരു ഭാരമായി മാറുകയും, സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്ക് ഇടയാക്കുകയും ചെയ്യുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് സ്ത്രീകള്‍ക്ക് മാത്രമല്ല, സമ്പദ് വ്യവസ്ഥയ്ക്കും തിരിച്ചടിയാണെന്ന് ക്യാംപെയിനര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
2020 മുതല്‍ യുകെയില്‍ അമ്മമാരും, പിതാക്കന്‍മാരും തമ്മിലുള്ള വരുമാനം വ്യത്യാസം വര്‍ദ്ധിച്ചതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് അമ്മമാരുടെയും, പിതാക്കന്‍മാരുടെയും മണിക്കൂറില്‍ ലഭിക്കുന്ന വരുമാനം സംബന്ധിച്ച പഠനം പുറത്തുവന്നത്. 2023-ല്‍ പിതാക്കന്‍മാര്‍ മണിക്കൂറിന് നേടിയ വരുമാനത്തേക്കാള്‍ 24% കുറവാണ് ശരാശരി അമ്മമാര്‍ക്ക് ലഭിച്ചതെന്നാണ് ഇതില്‍ കണ്ടെത്തിയത്.
ഇത് പ്രകാരം മാതൃത്വം ശിക്ഷയായി മാറുന്നതിലൂടെ മണിക്കൂറിന് 4.44 പൗണ്ടാണ് സ്ത്രീകള്‍ക്ക് വരുമാന നഷ്ടം വരുന്നത്. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഒഎന്‍എസ് ഡാറ്റ 2020-ലെ കണക്കുകളുമായി താരതമ്യം ചെയ്താണ് ഈ കണ്ടെത്തല്‍. പിതാക്കന്‍മാര്‍ക്ക് മണിക്കൂറിന് ശരാശരി 18.48 പൗണ്ട് ലഭിച്ചപ്പോള്‍ അമ്മമാര്‍ക്ക് 14.04 പൗണ്ടാണ് ലഭിച്ചത്.
ഈ സ്ഥിതി കൂടുതല്‍ വഷളാകുന്നതിന്റെ ലക്ഷണങ്ങളും ഇതോടൊപ്പം പുറത്തുവരുന്നതായി പ്രഗ്നന്റ് ദെന്‍ സ്‌ക്രൂഡ് എന്ന ക്യാംപെയിന്‍ ഗ്രൂപ്പ് ആരോപിക്കുന്നു. 2020 മുതല്‍ ഇവര്‍ തമ്മിലുള്ള വരുമാന വ്യത്യാസം 1.3% വര്‍ദ്ധിച്ചെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. 2000ന് ശേഷം പണപ്പെരുപ്പത്തിലെ വര്‍ദ്ധനവും, ചൈല്‍ഡ്‌കെയര്‍ ചെലവുകളും മൂലം പൊറുതിമുട്ടിയ സ്ത്രീകള്‍ക്ക് കുട്ടികളെ നോക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി മാറുകയും, മാന്യമായ വരുമാനം നേടി ജീവിക്കുന്നതും തലവേദനയായി മാറുകയാണ്.
പലപ്പോഴും പരിചരണം സ്ത്രീകളുടെ ഉത്തരവാദിത്വമായി മാറുമ്പോള്‍ തങ്ങളുടെ കരിയര്‍ നിര്‍ത്തിവെച്ച് കൂടുതല്‍ പാര്‍ട്ട്‌ടൈം ജോലി ചെയ്യാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു. ഏകദേശം 15% പുരുഷന്‍മാര്‍ പാര്‍ട്ട്‌ടൈം ജോലി ചെയ്യുമ്പോള്‍ 42% സ്ത്രീകളാണ് പാര്‍ട്ട്‌ടൈം ജോലി ചെയ്ത് കഴിഞ്ഞുകൂടുന്നത്.