ലണ്ടന്‍: പ്രധാനമന്ത്രി കിയ സ്റ്റാമറിന്റെ നിര്‍ദേശപ്രകാരം എത്തിക്‌സ് ഉപദേഷ്ടാവ് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് ലേബര്‍ പാര്‍ട്ടിയിലെ എംപി ജോഷ് സൈമണ്‍സ് കാബിനറ്റ് ഓഫിസ് മന്ത്രിസ്ഥാനത്തില്‍ നിന്ന് രാജിവച്ചു. 32 വയസ്സുകാരനായ സൈമണ്‍സ് എംപിയാകുന്നതിന് മുന്‍പ് നയിച്ചിരുന്ന ലേബര്‍ ടുഗെതര്‍ സംഘടന ബ്രിട്ടനിലെ മാധ്യമപ്രവര്‍ത്തകരുടെ പശ്ചാത്തലം അന്വേഷിക്കാന്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ നിര്‍ദേശിച്ചതാണ് വിവാദത്തിന് വഴിവച്ചത്.
2015-ല്‍ ലേബര്‍ പാര്‍ട്ടിയിലെ വിവിധ വിഭാഗങ്ങളെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘടന പിന്നീട് ജെറമി കോര്‍ബിന്റെ നേതൃത്വത്തെ എതിര്‍ക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു. 2020-ലെ നേതൃത്വ തിരഞ്ഞെടുപ്പില്‍ കിയര്‍ സ്റ്റാര്‍മറിനെ പിന്തുണച്ച സംഘടന 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി.
യുകെയിലെ പ്രമുഖ മാധ്യമങ്ങളുടെ വിലയിരുത്തലില്‍, സ്റ്റാര്‍മറിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും വലിയ സ്വാധീനം ചെലുത്തുന്ന സംഘടനയായി ലേബര്‍ ടുഗെതര്‍ മാറിയിരുന്നു. എന്നാല്‍ 2017 മുതല്‍ 2020 വരെ ലഭിച്ച £730,000 സംഭാവനകള്‍ കൃത്യമായി വെളിപ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് നിയമലംഘനങ്ങള്‍ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. 20-ലധികം നിയമലംഘനങ്ങള്‍ക്ക് സംഘടന കുറ്റക്കാരായി കണ്ടെത്തപ്പെട്ടിരുന്നു.
മാധ്യമപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്താന്‍ സ്വകാര്യ അന്വേഷണക്കാരെ നിയമിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ജോഷ് സൈമണ്‍സിനെതിരെ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം ആരംഭിച്ചു. ''സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ തടസ്സമായി മാറിയിരിക്കുന്നു'' എന്ന് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച കുറിപ്പില്‍ സൈമണ്‍സ് വ്യക്തമാക്കി.
''വളരെ വേദനയോടെയാണ് രാജി സ്വീകരിക്കുന്നത്'' എന്ന് പ്രധാനമന്ത്രി കിയ സ്റ്റാമര്‍ പ്രതികരിച്ചു. എഥിക്‌സ് ഉപദേഷ്ടാവ് ലാറിയ മാഗ്നസ് നടത്തിയ അന്വേഷണത്തില്‍ മന്ത്രിസഭാ ചട്ടലംഘനം നടന്നിട്ടില്ലെന്ന് കണ്ടെത്തിയതായും സ്റ്റാമര്‍ വ്യക്തമാക്കി. താന്‍ ഒരിക്കലും മാധ്യമപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് സൈമണ്‍സ് രാജിക്കത്തില്‍ വ്യക്തമാക്കി